Saturday, January 2, 2021

അന്താരാഷ്ട്ര ചലച്ചിത്ര മേള ഫെബ്രുവരി 10 മുതൽ നാലുമേഖലകളിൽ


*മേള തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിൽ


*കോവിഡ് നെഗറ്റീവായവർക്ക് മാത്രം പാസ്

*വിദേശ അതിഥികളുടെ പങ്കെടുക്കുക ഓൺലൈനായി

കോവിഡ് പശ്ചാത്തലത്തിൽ 25-ാംമത് അന്താരാഷ്ട്ര ചലച്ചിത്ര മേള നാലു മേഖലകളിലായി നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി എ. കെ ബാലൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് മാനദണ്ഡം പാലിച്ച് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. ഓരോ മേഖലയിലും അഞ്ചു ദിവസങ്ങളിലായി അഞ്ചു തീയറ്ററുകളിലാണ് മേള. തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും എറണാകുളത്ത് 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച്  ഒന്ന് മുതൽ അഞ്ചു വരെയുമാണ് മേള സംഘടിപ്പിക്കുക.  ആന്റിജൻ ടെസ്റ്റ് നെഗറ്റീവായവർക്കു മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. ഡെലിഗേറ്റ് പാസ് വാങ്ങുന്നതിന് മുമ്പ് ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണം ആരോഗ്യ വകുപ്പുമായി ചേർന്ന് ചലച്ചിത്ര അക്കാദമി ഒരുക്കും. മേള തുടങ്ങുന്നതിന് 48 മണിക്കൂർ മുൻപ് കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും പാസ്  അനുവദിക്കും. ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തുടർന്നും തിരുവനന്തപുരം തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും.  മേളയുടെ ഭാഗമായി പൊതുപരിപാടികളോ, ആൾക്കൂട്ടമുള്ള സാംസ്‌കാരിക പരിപാടികളോ ഉണ്ടായിരിക്കില്ല. ഉദ്ഘാടന, സമാപനച്ചടങ്ങുകളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. ഡെലിഗേറ്റ് ഫീസ് പൊതു വിഭാഗത്തിന് 750 രൂപയും വിദ്യാർത്ഥികൾക്ക് 400  രൂപയുമാണ്. പ്രതിനിധികൾ സ്വദേശം ഉൾപ്പെടുന്ന മേഖലയിൽ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്തണം. ഡെലിഗേറ്റുകൾ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം മേളയിൽ പങ്കെടുക്കേണ്ടത്. തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിൽ ആയിരിക്കും. സീറ്റ് നമ്പർ അടക്കം റിസർവേഷനിൽ ലഭിക്കും. ഓരോ തീയറ്ററിലും 200 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കു. തെർമൽ സ്‌കാനിംഗ് നടത്തിയതിന് ശേഷമായിരിക്കും പ്രവേശനം. കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകളിൽ സീറ്റ് നൽകുകയുള്ളൂ. ഓരോ പ്രദർശനം കഴിയുമ്പോഴും തിയേറ്ററുകൾ സാനിറ്റൈസ് ചെയ്യും.
മീറ്റ് ദ ഡയറക്ടർ, പ്രസ് മീറ്റ്, മാസ്റ്റർ ക്ളാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓൺലൈൻ വഴിയായിരിക്കും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയിൽ നേരിട്ട് പങ്കെടുക്കുന്നതല്ല. അന്താരാഷ്ട്ര മൽസര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ റ്റുഡേ, ഇന്ത്യൻ സിനിമ നൗ, കലൈഡോസ്‌കോപ്പ്, റെട്രോസ്പെക്റ്റീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മേളയിൽ ഉണ്ടായിരിക്കും. ഓരോ മേഖലയിലും ഐ.എഫ്.എഫ്.കെയിൽ ഉൾപ്പെടുത്തിയ എല്ലാ സിനിമകളും പ്രദർശിപ്പിക്കും. ഒരു ദിവസം ഒരു തിയേറ്ററിൽ നാലു ചിത്രങ്ങൾ വീതമാണ് പ്രദർശിപ്പിക്കുക. അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലകളിലും രണ്ട് വീതം പ്രദർശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദർശനങ്ങൾ വീതമാണ് ഉണ്ടാവുക.

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.