Friday, December 16, 2011

IFFK: സിനിമയുടെ ഉല്‍സവത്തിന് കൊടിയിറങ്ങുന്നു




 വിവാദങ്ങളും സംഘര്‍ഷങ്ങളും അകമ്പടിയായെത്തിയെങ്കിലും ഒരുപടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച് പതിനാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച കൊടിയിറങ്ങുന്നു. മല്‍സരവിഭാഗത്തിലെ മികച്ച ചിത്രം പ്രേക്ഷക വോട്ടിംഗിലൂടെ ഇന്ന് പ്രഖ്യാപിക്കും. എങ്കിലും മൂന്നാംപ്രദര്‍ശനത്തിലും പ്രേക്ഷകരുടെ തള്ളിക്കയറ്റം സംഘര്‍ഷാന്തരീക്ഷത്തിലെത്തിച്ച ടര്‍ക്കിഷ് ചിത്രം 'ബോഡി' തന്നെയാണ് തീയറ്ററുകളിലെ ജനപ്രിയതാരമായത്. 


പ്രധാനചിത്രങ്ങളുടെയെല്ലാം പ്രദര്‍ശനം വ്യാഴാഴ്ച അവസാനിച്ചു. മേള നടന്നുവന്ന ഭൂരിപക്ഷം തീയറ്ററുകളും വെള്ളിയാഴ്ച മുതല്‍ ജനപ്രിയ താര ചിത്രങ്ങള്‍ക്ക് വഴിമാറുകയും ചെയ്യും. സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും ചിത്രങ്ങള്‍ വെള്ളിയാഴ്ച റിലീസ് ചെയ്യാനായി ധന്യ, രമ്യ, അജന്ത, ന്യൂ, ശ്രീകുമാര്‍ തുടങ്ങിയ തീയറ്ററുകള്‍ വ്യാഴാഴ്ച തന്നെ മേളചിത്രങ്ങള്‍ക്ക് സലാം പറഞ്ഞിരുന്നു. അവസാനദിനം കൈരളി, ശ്രീ, കലാഭവന്‍, പത്മനാഭ എന്നീ തീയറ്ററുകളില്‍ മാത്രമാണ് മേളചിത്രങ്ങള്‍ കാണാനാവുക.


മൂന്നാംതവണ പ്രദര്‍ശിപ്പിച്ചിട്ടും തിരക്കൊഴിയാത്ത 'ബോഡി'ക്കായുള്ള അവസാന തള്ളികയറ്റം തന്നെ വ്യാഴാഴ്ചയും വാര്‍ത്തയായത്. തള്ളിക്കയറ്റത്തിനിടയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഒടുവില്‍ വന്‍ പൊലീസ് സന്നാഹം തന്നെ വേണ്ടി വന്നു. ഡെലിഗേറ്റുകളെ വോളണ്ടിയര്‍മാര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് പ്രേക്ഷകര്‍ കൈരളി തീയറ്ററിലേക്ക് പ്രകടനവും നടത്തി. ശാലിദി ഉഷാനായരുടെ മലയാള ചിത്രം അകം, അദിതി റോയിയുടെ ബംഗാളി ചിത്രം അബോശീശേ, ജര്‍മന്‍ നര്‍ത്തകിയെക്കുറിച്ചുള്ള പിന, കളേഴ്സ് ഓഫ് മൌണ്ടന്‍സ്, ദല്‍ഹി ഇന്‍ എ ഡേ, തുടങ്ങിയ ചിത്രങ്ങള്‍ പുന പ്രദര്‍ശനത്തിലും ശ്രദ്ധനേടി. 


സമാപനോല്‍സവം നിശാഗന്ധിയില്‍
രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങുകള്‍ ഇന്ന് (16.12.11) വൈകീട്ട് 6.00 മണിക്ക് നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി എം കെ മുനീറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി എ പി അനില്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും. മേളയിലെ മത്സരവിഭാഗത്തില്‍ സമ്മാനിതമാകുന്ന ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോര പുരസ്കാരവും മറ്റ് പുരസ്കാരങ്ങളും മന്ത്രി കെ ബി ഗണേഷ് കുമാര്‍ സമ്മാനിക്കും. പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ചിത്രത്തിനുള്ള പുരസ്കാരം മന്ത്രി ഷിബു ബേബിജോണ്‍ നല്‍കും. പ്രമുഖ സംവിധായകന്‍ സുഭാഷ് ഗയ് ചടങ്ങില്‍ സന്നിഹിതനായിരിക്കും.


മന്ത്രി വി എസ് ശിവകുമാര്‍, എം എല്‍ എമാരായ കെ മുരളീധരന്‍ , വി ശിവന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് സാംസ്കാരിക പരിപാടിയും സുവര്‍ണ്ണചകോരം നേടിയ ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ടാകും.



Semih Kaplanoglu speaking at 'in conversation' programme



സത്യജിത് റേയുടെ ചിത്രങ്ങള്‍ സ്വാധീനിച്ചു :സെമിഹ് കപ്ലനോഗ്ലൂ


ഇന്ത്യന്‍ ചലച്ചിത്ര ഇതിഹാസം സത്യജിത് റേയുടെ ചിത്രങ്ങള്‍ തന്നെ ഏറെ സ്വാധീനിച്ചിരുന്നെന്ന് ടര്‍ക്കിഷ് സംവിധായകന്‍ സെമിഹ് കപ്ലനോഗ്ലു. ചലച്ചിത്രമേളയുടെ 'ഇന്‍കോണ്‍വര്‍സേഷന്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളയുടെ 'കംപററി മാസ്റര്‍ ഇന്‍ ഫോക്കസ്' വിഭാഗത്തില്‍ കപ്ലനോഗ്ലുവിന്റെ 4 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. റേയുടെ 'അപ്പു ട്രിലോജി'യാണ് ആകര്‍ഷണീയമായി തോന്നിയത് . അതിലെ ഓരോ ചിത്രവും ഇന്ത്യയുടെ നൂറ് വര്‍ഷത്തെ ചരിത്രം വരച്ചുകാട്ടിയിരുന്നു. ലോകത്തില്‍ നിന്ന് അന്യം നിന്നുപോകുന്ന പുരാതനവും മൂല്യവത്തുമായ സംസ്കാരത്തെയും നാഗരികതയേയുമാണ് ഓസൂസും( ജപ്പാന്‍ ) റേയും തങ്ങളുടെ ചിത്രങ്ങളിലൂടെ പ്രതിഫലിപ്പിച്ചതെന്ന് കപ്ലാനോഗ്ലു കൂട്ടിച്ചേര്‍ത്തു.


ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന അദ്ദേഹത്തിന്റെ യൂസഫ് ട്രിലോജി റേയുടെ സിനിമകള്‍ക്കുള്ള സ്മരണാഞ്ജലിയാണെന്നും ചിത്രത്തില്‍ റിവേഴ്സ് ട്രിലോജിയാണ് താന്‍ ഉപയോഗദിച്ചിരിക്കുന്നതെന്നും കപ്ലാനോഗ്ലു. പ്രായം ചെന്ന വ്യക്തിയില്‍ നിന്നും അയാളുടെ ചെറുപ്പത്തിലേക്കുള്ള യാത്രയാണ് മൂന്ന് ഭാഗങ്ങളിലായി കാണിക്കുന്നത്. പ്രപഞ്ചതാളം ചിത്രങ്ങളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സംവിധായകന്‍ ജീവിതത്തിന്റെ നിലനില്‍പ്പും ഐക്യവും തങ്ങളുടെ ചിത്രങ്ങളില്‍ പ്രതിഫലിപ്പിക്കണം. സിനിമാ സംവിധാനമെന്നാല്‍ അത് പ്രാര്‍ത്ഥന പോലെയാകണം. എന്റെ ചിത്രങ്ങളാണ് എന്റെ പ്രാര്‍ത്ഥനയെന്നും കപ്ലാനോഗ്ലു അഭിപ്രായപ്പെട്ടു.


സംവിധായകനും അഭിനേതാവും എപ്രകാരം ബന്ധപ്പെട്ടിരിക്കണമെന്ന ചോദ്യത്തിന് അഭിനേതാവുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്താനും അവരുടെ മനസ്സിനൊപ്പം സഞ്ചരിച്ച് ആഴത്തിലുള്ള സൌഹൃദബന്ധം സ്ഥാപിക്കാനും സംവിധായകന്‍ എന്ന നിലയ്ക്ക് ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാനും സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും ശ്രദ്ധിക്കുന്നു. 


ഹണി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രം ഒരു ബാലനാണ്. 450ഓളം കുട്ടികളില്‍ നിന്നാണ് അവനെ തെരഞ്ഞെടുത്തത്. അവന്‍ കുട്ടിയായത് കൊണ്ടും അവനിലെ അഭിനയത്തില്‍ കൃത്രിമത്വം കലരാതിരിക്കാനുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് അവന്റെ ഗ്രാമത്തില്‍ രക്ഷകര്‍ത്താക്കളുടെ സാന്നിധ്യത്തിലാണ് ചിത്രീകരിച്ചത്. അതുക്ൊ തന്നെ സന്തോഷവാനായി അവന് അഭിനയത്തില്‍ മുഴുകാന്‍ സാധിച്ചു.


തിരക്കഥയ്ക്ക് അല്ല താന്‍ ഏറെ പ്രാധാന്യം കൊടുക്കുന്നതെന്നും മറിച്ച് വികാരങ്ങളിലും അനുഭവങ്ങളിലുമാണ് ശ്രദ്ധയൂന്നുന്നതെന്നും കപ്ലാനോഗ്ലു. തിരക്കഥയില്‍ ലൊക്കേഷന്‍ സൂചിപ്പിക്കുന്നതിന് മുമ്പ് ഞാന്‍ നേരിട്ട് പോയി സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. അതിന്റെ അടിസ്ഥാനത്തില്‍ തിരക്കഥയില്‍ മാറ്റം വരുത്താറാണ് പതിവ്. ചിത്രീകരണവേളയില്‍ സാഹചര്യത്തിനനുസരിച്ച് തിരക്കഥയില്‍ ധാരാളം മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിലിം ക്രിട്ടിക് നന്ദിനി രാംനാഥ് ചടങ്ങില്‍ സംബന്ധിച്ചു.




Prashanth Nair speaking at open forum
സംവിധായകരെ പരിചയപ്പെടുത്തി അവസാന ഓപ്പണ്‍ ഫോറം


പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് അവസാന ഓപ്പണ്‍ ഫോറം ന്യു തിയേറ്ററില്‍ മോഹന്‍ രാഘവന്‍ വേദിയില്‍ നടന്നു. മേളയില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായ ബ്ലാക്ക് ബ്ലഡിന്റെ സംവിധായകന്‍ മിവോ യാങ് ഴാങ്, ഡല്‍ഹി ഇന്‍ എ ഡേയുടെ സംവിധായകന്‍ പ്രശാന്ത് നായര്‍, ഡ്രീംസ് ഓഫ് എലിബിദിയുടെ സംവിധായകന്‍ പാബ്ലോ പെരല്‍മാന്‍ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.


എന്റെ ഉദ്ദേശ്യം അഡോള്‍ഫു ഹുവിന്റെ ഇതേ പേരിലുള്ള നോവലിന്റെ മനോഹരമായ കഥാപാത്രങ്ങളെയും ചുറ്റുപാടുകളെയും ഉപയോഗിച്ച് ചിലിയന്‍ രാഷ്ട്രീയത്തെ അവതരിപ്പിക്കുകയായിരുന്നുവെന്ന് ദ പെയിന്റിംഗ് ലെസന്റെ സംവിധായകന്‍ പാബ്ലോ പെരല്‍മാന്‍ പറഞ്ഞു. ചിലിക്ക് നഷ്ടപ്പെട്ട സര്‍ഗ്ഗാത്മകത തിരികെ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു ദ പെയിന്റിംഗ് ലെസനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മികച്ചത് നിര്‍മിക്കാനാണ് ഏറ്റവും പ്രയാസമെന്ന് ബ്ലാക്ക് ബ്ലഡിന്റെ സംവിധായകന്‍ മിവോ യാങ് ഴാങ് അഭിപ്രായപ്പെട്ടു. സിനിമാ നിര്‍മ്മാണത്തിനിടയില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും അതെല്ലാം താന്‍ ആസ്വദിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


മേളയില്‍ നിന്ന് തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം അസാധാരണമായ പ്രേക്ഷക പിന്തുണയാണെന്ന് ഡ്രീംസ് ഓഫ് എലിബിദിയുടെ സംവിധായകന്‍ നിക്ക് റെഡിംഗ് പറഞ്ഞു. തന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും ഇവിടെ നിന്ന് തനിക്ക് ലഭിച്ച പ്രേക്ഷക പ്രശംസയെക്കുറിച്ചും പ്രശാന്ത് നായര്‍ പറഞ്ഞു.
iffk, iffk2011, Shalini Usha Nair, Semih Kaplanoglu, Nandini Ramnath, body iffk, open forum iffk

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.