Friday, August 26, 2011

എങ്ങുമെത്താതെ വൈഡ് റിലീസ് തര്‍ക്കം



 സിനിമാ സംഘടനകളും മന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമായ വൈഡ് റിലീസ് പ്രശ്നം വീണ്ടും കുഴയുന്നു. 


ചര്‍ച്ചയില്‍ തീരുമാനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തീയറ്ററുകളില്‍ പുതിയ സിനിമകളുടെ റിലീസ് അനുവദിക്കുന്നതില്‍ ഇപ്പോഴും അനിശ്ചിതത്വമാണ്. 


മുന്‍പ് റിലീസ് അനുവദിച്ചിരുന്ന എ ക്ലാസ്, ബി ക്ലാസ് തീയറ്ററുകള്‍ക്ക് പുറമേ എ.സി, ഡി.ടി.എസ് സൌകര്യങ്ങളുള്ള ഏതു തീയറ്ററിലും ജൂണ്‍ ഒന്നുമുതല്‍ റിലീസ് അനുവദിക്കും എന്നാണ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ മേയ് 25ന് പ്രഖ്യാപിച്ചത്. നിര്‍മാതാക്കളും വിതരണക്കാരും തീയറ്ററുടമകളും തത്വത്തില്‍ ഇത് ചര്‍ച്ചയില്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. 
എന്നാല്‍, എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. അതിന് അവരുടേയായ വാദങ്ങളും അവര്‍ക്കുണ്ട്. തങ്ങള്‍ വന്‍ തുക അഡ്വാന്‍സ് നല്‍കുന്ന സിനിമകള്‍ എല്ലാ മുക്കിലും മൂലയിലും റിലീസ് അനുവദിച്ചാല്‍ വന്‍ നഷ്ടമുണ്ടാകുമെന്നും അതിനാല്‍ അനുവദിക്കില്ലെന്നും അവര്‍ പറയുന്നു. അതേസമയം നേരത്തെ തീയറ്റര്‍ അഡ്വാന്‍സ് വാങ്ങാത്ത ചിത്രങ്ങള്‍ എവിടെയൊക്കെ റിലീസ് ചെയ്താലും പ്രശ്നമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 


തങ്ങളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയശേഷം മറ്റു തീയറ്ററില്‍ കൂടി റിലീസ് ചെയ്യാന്‍ ശ്രമിച്ചാല്‍ ആ ചിത്രങ്ങള്‍ ഫെഡറേഷന്‍ അംഗങ്ങളുടെ തീയറ്ററുകള്‍ ബഹിഷ്കരിക്കുമെന്നും അവര്‍ ഭീഷണി മുഴക്കി. ഇത്തരത്തില്‍ രതിനിര്‍വേദം പോലുള്ള ചിത്രങ്ങളുടെ റിലീസിന്റെ തലേനാള്‍ രാത്രി വൈകിയും അനിശ്ചിതത്വമായിരുന്നു. 


ഇതേ പ്രശ്നം ഓണം, ഈദ് റിലീസുകളെ സംബന്ധിച്ചും നിലനില്‍ക്കുകയാണ്. ഓണച്ചിത്രങ്ങള്‍ പരമാവധി കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടേയും താല്‍പര്യം. മന്ത്രിയുടെ പ്രഖ്യാപനം കേട്ട് മുഖം മിനുക്കിയ നേരത്തെ റിലീസ് അനുവദിക്കാതിരുന്ന ചില കേന്ദ്രങ്ങളും ഇവര്‍ കണ്ടുവെച്ചിട്ടുണ്ട്. പല കേന്ദ്രങ്ങളും റിലീസ് അനുവദിക്കുമെന്ന് കരുതി എ.സി ആക്കിയിരുന്നു. പലേടത്തും പുതുക്കല്‍ നടപടികള്‍ തുടരുന്നുമുണ്ട്.


എന്നാല്‍ എ ക്ലാസ് തീയറ്ററുടമകള്‍ കടുംപിടിത്തം തുടരുന്നതിനാല്‍ പുത്തന്‍ ചിത്രങ്ങളുടെ അന്തിമ തീയറ്റര്‍ പട്ടിക തയാറാക്കാനാവാതെ വിതരണക്കാര്‍ വലയുകയാണ്. നേരത്തെയുള്ള കേന്ദ്രങ്ങളിലല്ലാതെ റിലീസ് അനുവദിച്ചാല്‍ തങ്ങളുടെ അംഗങ്ങളുടെ തീയറ്ററുകള്‍ പുതിയ പടങ്ങള്‍ ബഹിഷ്കരിക്കുമെന്ന് അനൌദ്യോഗികമായി എ ക്ലാസുകാര്‍ സൂചന നല്‍കിയിട്ടുണ്ട്. അതേസമയം ബി ക്ലാസ് റിലീസ് കേന്ദ്രങ്ങളുടെ സംഘടനയായ എക്സിബിറ്റേഴ്സ് അസോസിയേഷന് വൈഡ് റിലീസില്‍ കാര്യമായ എതിര്‍പ്പില്ല. കൂടുതല്‍ കേന്ദ്രങ്ങള്‍ വന്നാല്‍ ഇപ്പോള്‍ നന്നായി നടക്കുന്ന പല റിലീസ് കേന്ദ്രങ്ങളും ശോഷിക്കുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു. 


പ്രശ്നം ഇത്രയുമായതോടെ ലക്ഷങ്ങള്‍ എ.സിക്കും നവീകരണത്തിനും മുടക്കിയ ചെറുപട്ടണങ്ങളിലെ തീയറ്ററുടമകള്‍ ആശങ്കയിലാണ്. പുത്തന്‍ റിലീസുകളിലുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചായിരുന്നു എല്ലാ നവീകരണവും. 


മന്ത്രി നയം വ്യക്തമാക്കി മാസങ്ങള്‍ മൂന്നാകാറായിട്ടും ആശയക്കുഴപ്പം മാറിയിട്ടില്ല. ഇടക്ക് ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടായപ്പോള്‍ ചര്‍ച്ച നടത്തും എന്നറിയിച്ചതല്ലാതെ പരിഹാരത്തിന് നടപടിയുമായില്ല. നികുതി ഇളവുപ്രഖ്യാപനവും പ്രഖ്യാപനമായി തുടരുകയാണ്. 
wide release kerala, wide release disputes, exhibitors federation, exhibitors association, kerala theatre renovation, k.b ganesh kumar

1 comments:

Anonymous said...

Minimum 5 km between need releasing theaters. now most thetare between 15-30 kilometers. petrol charges and bus fare are excess, so cinema viewing is very expensive..if we have theater in near places, sure people will go and watch movies.our theater quality have below poor, our jewelley , textiles some other shops are good quility moving. but our 90% relesing theater are 25 yeras before OLD..here need theater quality REVOLUTION..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.