Sunday, June 12, 2011

Vaadamalli Review: വാടാമല്ലി അഥവാ വാടിയ മല്ലി



'കണ്ണേ മടങ്ങുക' എന്ന ചിത്രത്തിനുശേഷം പുതുമുഖ യുവതാരങ്ങളെ അണിയിച്ചൊരുക്കി ആല്‍ബര്‍ട്ട് ആന്റണി സംവിധാനം ചെയ്ത 'വാടാമല്ലി'യുടെ ലക്ഷ്യം യുവതലമുറയാണ്. എന്നാല്‍ അവരെ തീയറ്ററില്‍ ക്ഷമയോടെ ചിത്രം കണ്ടുതീര്‍ക്കാന്‍ അനുവദിക്കുന്ന യാതൊന്നും 'വാടാമല്ലി'യില്‍ ചേര്‍ക്കാന്‍ സംവിധായകനോ തിരക്കഥാകൃത്തുക്കള്‍ക്കോ കഴിഞ്ഞിട്ടില്ല. പുതുതലമുറ ചിത്രം എന്ന പേര് സമ്പാദിക്കാന്‍ ആഖ്യാനശൈലി മാറ്റി നോണ്‍ ലീനിയര്‍ ആക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ മുമ്പ് നോണ്‍ ലീനിയര്‍ അവതരണത്തിലൂടെ മലയാളത്തില്‍ ഉള്‍പ്പെടെ മികച്ച ചിത്രങ്ങളടുത്തവരെ കൂടി നാണിപ്പിക്കാനേ ഈ ചിത്രത്തിനാകൂ. 

ഒരു സംഗീത കോളജിലെ വിദ്യാര്‍ഥികളും അവരുടെ പ്രണയവും വൈരാഗ്യവും ഒക്കെ കൂട്ടിക്കുഴച്ച് ഒരു സസ്പെന്‍സ് ത്രില്ലറായിരുന്നു ഉദ്ദേശ്യം. വൃന്ദാ നമ്പ്യാര്‍ (റിച്ചാ പാനായി) എന്ന പെണ്‍കുട്ടിയാണ് കേന്ദ്ര കഥാപാത്രം. അവള്‍ പ്രണയിക്കുന്ന സഹപാഠി വാസു ദാമോദരന്‍ (രാഹുല്‍ മാധവ്), മറ്റു കൂട്ടുകാരായ സന്ദേശ് (രമേശ് രവീന്ദ്രന്‍), രേണു (നിജി) എന്നിവരാണ് കഥ നയിക്കുന്നത്. കാണാതാകുന്ന വൃന്ദയെ തേടി അവളുടെ സഹോദരന്‍ സിദ്ധാര്‍ഥിന്റെ (പ്രദീപ് ചന്ദ്രന്‍) അന്വേഷണമാണ് ചിത്രത്തിലുടനീളം.

വൃന്ദയെയും അവളുടെ കോളജിലെ അനുഭവങ്ങളെയും പ്രണയത്തെയും കുറിച്ച് മുകളില്‍ പറഞ്ഞ സഹപാഠികളില്‍ നിന്ന് സിദ്ധാര്‍ഥിനു ലഭിക്കുന്ന വിവരങ്ങളിലൂടെയാണ് പ്രേക്ഷകന് കഥ മനസിലാകുക. മൂവരുടേയും മൂന്നു വ്യാഖ്യാനങ്ങള്‍! ഇതില്‍ നിന്ന് സത്യം കണ്ടെത്തുകയാണ് ലക്ഷ്യം. അന്വേഷിച്ചിറങ്ങിയയാള്‍ക്ക് എളുപ്പം കാര്യങ്ങള്‍ മനസിലാകുന്നുണ്ടെങ്കിലും സിനിമ കണ്ടിരിക്കുന്നവര്‍ അത്രത്തോളം ബുദ്ധിയുള്ളവരല്ലെന്ന് തിരക്കഥാകൃത്തുക്കളായ ലാസര്‍ ഷൈനും രാജേഷ് വര്‍മയും സംവിധായകനും പരാജയപ്പെടുന്നിടത്ത് ചിത്രം പാളുന്നു. 

ചിത്രം തുടങ്ങുന്നത് അള്‍ട്രാ സ്ലോ മോഷനില്‍ കാണിക്കുന്ന ഒരു ബൈക്കപകടത്തിലൂടെയാണ് . ആദ്യത്തെ ഈ മൂന്നു മിനിറ്റുകള്‍ പ്രേക്ഷകര്‍ക്ക് ചില പ്രതീക്ഷകള്‍ നല്‍കും. ഈ രംഗത്തില്‍ തന്നെ പ്രധാന കഥാപാത്രങ്ങളെല്ലാം ഏതെങ്കിലും വിധത്തില്‍ ഭാഗമാകുന്നുണ്ട്. ഏറ്റവുമൊടുവില്‍ വിവിധ വീക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞ് കഥയുടെ രഹസ്യങ്ങളുടെ ചുരുളഴിയുന്നതും ഈ അപകടത്തിനെ ചുറ്റിപ്പറ്റിത്തന്നെ. 
സമാനമായ അപകടവും നോണ്‍ ലീനിയര്‍ ശൈലിയും അടുത്തിടെ വന്ന 'സിറ്റി ഓഫ് ഗോഡി'ല്‍ നമ്മള്‍ കണ്ടത് മറക്കുന്നില്ല. 

ആദ്യ അപകടം കഴിഞ്ഞുടന്‍ ചിത്രം തനിനിറം കാട്ടും. നേരെ കോളജ് കാമ്പസിലെ 'അടിപൊളി' എന്നൊക്കെ അവകാശപ്പെടുന്ന ഗാനരംഗത്തിലേക്ക്. അസഹ്യമായ ആ ഗാനത്തിനുശേഷം പിന്നീടൊരിക്കലും ചിത്രത്തിലെ ഒരു രംഗവും സാധാരണ നിലവാരത്തിലേക്ക് പോലും ഉയരാതെ അവസാനം എന്തൊക്കെയോ ആയി തീരും. 

കഥക്കും അവസാനത്തെ കണ്‍ക്ളൂഷനും യാതൊരു യുക്തിയുമല്ല എന്നതാണ് പ്രധാന പ്രശ്നം. 100 ശതമാനം യുക്തിക്ക് നിരക്കുന്ന ഏതെങ്കിലും അന്വേഷണ ചിത്രമുണ്ടോ എന്ന മറുചോദ്യം ഉയര്‍ന്നേക്കാം. ശരിയാണ്, എല്ലാ രംഗങ്ങളും സിനിമയില്‍ യുക്തിക്ക് നിരക്കുന്നതാകണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല. 

പക്ഷേ, പ്രേക്ഷകരെ എന്തെങ്കിലും ഗുണത്താല്‍ പിടിച്ചിരുത്താനാകണം. അതുകൊണ്ടാണല്ലോ യാതൊരു യുക്തിയുമില്ലെങ്കിലും തമിഴ്, തെലുങ്ക് സിനിമകള്‍ കണ്ട് മലയാളികളും കൈയടിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ 'വാടാമല്ലി' അങ്ങനെയൊന്നുമില്ല. ഒരു ഘട്ടത്തിലും ചിത്രത്തില്‍ ഒഴുക്കോടെയോ അച്ചടക്കത്തോടെയോ തിരക്കഥ നീങ്ങുന്നുമില്ല.

ചില രംഗങ്ങളും സംഭാഷണങ്ങളും അറുബോറനാണ്. കോളജ് കുമാരിമാരുടെ ഹോസ്റ്റലിലെ സംഭാഷണങ്ങളും കോപ്രായങ്ങളുമൊക്കെ ചില ഉദാഹരണങ്ങള്‍. നായികയുടെ സ്വഭാവവും രൂപഭാവവുമൊക്കെ പരസ്പര വിരുദ്ധമാണ്. മോഡേണ്‍ ഭാവവും കുട്ടിക്കുപ്പായവുമിടുന്ന നായിക, സായം സന്ധ്യക്ക് രാസ്നാദി പൊടി തലയില്‍തിരുമ്മി ഹോസ്റ്റലില്‍ വിളക്കുകൊളത്തുന്നുമുണ്ട്. പരസ്യങ്ങളിലൂടെ ശ്രദ്ധേയയായ റിച്ചാ പാനായി കാഴ്ചയില്‍ ചിത്രത്തിലുടനീളം സുന്ദരിയാണെങ്കിലും കഥാപാത്രത്തിന് വേണ്ട ഭാവങ്ങളൊന്നും ഒരു രംഗത്ത് മുഖത്ത് വന്ന് കണ്ടില്ല. 

നായകന്‍ രാഹുല്‍ മാധവ് കൂട്ടത്തില്‍ ഭേദപ്പെട്ട പ്രകടനമാണ്. മെച്ചപ്പെടാന്‍ സാധ്യതയുള്ള യുവനടന്‍മാരുടെ കൂട്ടത്തില്‍ ഈ പുതുമുഖത്തെ പെടുത്താം. അന്വേഷണോദ്യോഗസ്ഥനായി എത്തിയ പ്രദീപ് ചന്ദ്രനും കാര്യമായി ചെയ്യാനൊന്നുമില്ല. എങ്കിലും മോശമല്ല. മറ്റുള്ളവരുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. 

ചിത്രത്തില്‍ മികച്ചത് എന്ന് നിസംശയം പറയാവുന്നത് വൈദി എസ്. പിള്ള ഛായാഗ്രഹണ മികവാണ്. ഓരോ ഫ്രെയിമും ഒന്നിനൊന്ന് അഴകാര്‍ന്നതാണ്. ശ്യാമിന്റെ സംഗീതത്തിലുള്ള 'എതോ പുഴ' , 'തൂമഞ്ഞിന്‍' എന്നീ ഗാനങ്ങള്‍ തരക്കേടില്ല. ഗാന ചിത്രീകരണവും മോശമാക്കിയില്ല. 

ഉദ്വേഗജനകമെന്ന് തോന്നിക്കാന്‍ മിക്കപ്പോഴും പശ്ചാത്തലസംഗീതം സൈഡ് സ്പീക്കറുകളില്‍ അലയടിക്കുന്നുണ്ടായിരുന്നു.  

ചുരുക്കത്തില്‍, ഇന്നത്തെ യുവത്വം ആഗ്രഹിക്കുന്ന മാറ്റം നല്‍കാന്‍ ചിത്രത്തിന് കഴിയാത്തതിനാല്‍ ലക്ഷ്യം പാളിയ ഒരു ശ്രമമായി വാടാനേ ഈ 'വാടാമല്ലി'ക്കാവൂ.

(അടിക്കുറിപ്പ്: ഈ ചിത്രത്തിന്റെ സംവിധായകന്‍ മോഹന്‍ ലാലിനെയും ജാക്കി ചാനേയും മുഖ്യവേഷത്തില്‍ അണിനിരത്തി ഒരു ചിത്രം ചെയ്യാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു. പാവം ജാക്കി ചാന്‍!)

-Review by Aashish

malayalam film review, kerala films, vaadamalli, vadamalli gallery, vaadamalli review, alberrt antoni, laser shine, rajesh varma, richa panai, richa panai stills, rahul madhav, malayalma movies, malayalam actress gallery

6 comments:

Reneesh Abraham said...

pratheekshichathu thanne

Unnikrishnan said...

albrt antony adya filimil alpam pratheksha thannathayirunnu. ippo enthu pattiyo aavo. hope he will come back thru nairsan.

Varun said...

njanum kandeeeee....
adikuruppu kalakkiiii......

Anonymous said...

ithu tamizhil varunnundu karthi as hero, arya as 2nd hero

Moviee said...

Watch and SEE Nairzan, www.filmkerala.co.tv

Ramesh said...

anyway, the film was washed away from all theatres within a week..horrible

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.