Friday, December 8, 2023

IFFK2023: 28-ാമതു കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരിതെളിഞ്ഞു

* ലോകത്തെ ഏതു മേളയോടും കിടപിടിക്കുന്ന മേളയെന്നു മുഖ്യമന്ത്രി
28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. പ്രദർശിപ്പിക്കുന്ന സിനിമകളുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഐ.എഫ്.എഫ്.കെ. ലോകത്തെ ഏതു ചലച്ചിത്ര മേളയോടും കിടപിടിക്കുമെന്നതിൽ സംശയമില്ലെന്നു മേള ഓൺലൈനായി ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രശസ്ത നടൻ നാനാ പടേക്കർ മുഖ്യാതിഥിയായി പങ്കെടുത്തു.

ഇത്തവണത്തെ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ ചിത്രങ്ങൾ പൊരുതുന്ന പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം ലോകത്തെ അറിയിക്കുന്നതുകൂടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അപൂർവം മേളകൾക്കു മാത്രമേ ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാകൂ. കെനിയൻ സംവിധായിക വനുരി കഹിയുവിനാണ് ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം സമ്മാനിക്കുന്നത്. കൊളോണിയലിസത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും അവശേഷിക്കുന്ന കെനിയൻ സാഹചര്യത്തിൽ വിലക്കുകൾക്കും സെൻസർഷിപ്പുകൾക്കുമെതിരേ പടവെട്ടി മുന്നേറുന്ന കലാകാരിയാണ് വനുരി കഹിയു. ഈ കലാപ്രവർത്തകയെ ആദരിക്കുകവഴി ഈ ചലച്ചിത്രോത്സവവും നമ്മുടെ നാടും ആർക്കൊപ്പമാണു നിൽക്കുന്നതെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം വനുരി കഹിയുവിന് മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ സമർപ്പിച്ചു. ഫെസ്റ്റിവൽ കാറ്റലോഗ് വി.കെ പ്രശാന്ത് എം.എൽ.എ

സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിബോർഡ് ചെയർമാൻ മധുപാലിന് നൽകി പ്രകാശനം ചെയ്തു. ഐ.എഫ്.എഫ്.കെ. ഡെയ്‌ലി ബുള്ളറ്റിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ. മായയ്ക്കു നൽകി പ്രകാശനം ചെയ്തു. അക്കാദമി ജേണൽ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പിന്റെ പ്രകാശനം ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകി നിർവഹിച്ചു.

        ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡാ സെല്ലം 28ാമത് ഐ.എഫ്.എഫ്.കെയിലെ പാക്കേജുകൾ പരിചയപ്പെടുത്തി. അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയർപേഴ്‌സണും പോർച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കൻ പാക്കേജ് ക്യുറേറ്റർ ഫെർണാണ്ടോ ബ്രണ്ണർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ്, അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുത്തു.

        ഉദ്ഘാടന ചടങ്ങിനെത്തുടർന്ന് ഉദ്ഘാടന ചിത്രമായ ഗുഡ് ബൈ ജൂലിയ പ്രദർശിപ്പിച്ചു. മുഹമ്മദ് കോർദോഫാനി സംവിധാനം ചെയ്ത ഈ സിനിമ കാൻ ചലച്ചിത്രമേളയിൽ ഔദ്യോഗിക സെലക്ഷൻ ലഭിച്ച ആദ്യ സുഡാൻ ചിത്രമാണ്. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ് ജേതാവും കർണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാൽ നയിക്കുന്ന സ്ത്രീ താൽ തരംഗിന്റെ 'ലയരാഗ സമർപ്പണം' എന്ന സംഗീതപരിപാടിയും അരങ്ങേറി.

Iffk, iffk2023, filmfest, Kerala 

Thursday, December 7, 2023

IFFK2023: ചലച്ചിത്രോത്സവത്തിന് സംഗീതസാന്ദ്ര സന്ധ്യകൾ

ചലച്ചിത്രമേളയ്ക്ക് കൊഴുപ്പേകാൻ നാടന്‍ പാട്ടുകള്‍ മുതല്‍ പോപ്പ് സംഗീത സന്ധ്യ വരെ അരങ്ങേറും . അഭയ ഹിരണ്‍മയി ഉള്‍പ്പെടെയുള്ള ഗായകരും പ്രമുഖ മ്യൂസിക് ബാന്‍ഡുകളുമാണ് ചലച്ചിത്ര രാവുകള്‍ക്ക് ഉത്സവഛായയേകാന്‍ സാംസ്‌കാരിക പരിപാടികളുമായി എത്തുന്നത്.മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നിശാഗന്ധിയിൽ സ്ത്രീ താൾ തരംഗിന്റെ ഗാന സന്ധ്യയോടെയാണ് തുടക്കം.

സ്ത്രീകള്‍ നയിക്കുന്ന അഖിലേന്ത്യാ താളവാദ്യ സംഘമായ സ്ത്രീ താള്‍ തരംഗിന് സുകന്യ രാംഗോപാലാണ് നേതൃത്വം നൽകുന്നത് .വാദ്യമേളത്തോടെയാണ് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലെ ഉദ്ഘാടന ചടങ്ങിന് തുടക്കമാകുക. ഘടം, ഘടതരംഗം, കൊന്നക്കോല്‍ എന്നിവയ്ക്കൊപ്പം വീണ, വയലിന്‍, മൃദംഗം, മോര്‍സിങ് തുടങ്ങിയ വാദ്യോപകരണ വിദഗ്ധരും ഈ സംഗീത സന്ധ്യക്ക്‌ അകമ്പടിയേകും.

ഡിസംബർ ഒൻപതു മുതൽ മാനവീയം വീഥിയിലാണ് വൈകിട്ട് ഏഴിന് കലാപരിപാടികൾ അരങ്ങേറുന്നത് . അഭയ ഹിരണ്‍മയിയും ഷിയോണ്‍ സജിയും മ്യൂസിക് ബാന്‍ഡുകളായ ഫ്‌ളൈയിംഗ് എലിഫന്റ്, രാഗവല്ലി, മാങ്കോസ്റ്റീന്‍ ക്ലബ്, ഇഷ്‌ക് സൂഫിയാന എന്നിവയും മാനവീയത്തെ സജീവമാക്കും.

മഴയേ മഴയേ, തന്നേ താനെ, കോയിക്കോട് ഗാനം തുടങ്ങിയ ജനപ്രിയ ഗാനങ്ങള്‍ ആലപിച്ച പിന്നണി ഗായിക അഭയ ഹിരണ്‍മയി അവതരിപ്പിക്കുന്ന പിക്കിൾ ജാർ ഗാനസന്ധ്യ ഡിസംബര്‍ 9ന് മാനവീയം വീഥിയില്‍ അരങ്ങേറും. പാട്ടുകള്‍കൊണ്ട് ത്രസിപ്പിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ഫ്‌ളൈയിംഗ് എലിഫന്റ് മ്യൂസിക് ബാന്‍ഡും ചെമ്പൈ മെമ്മോറിയല്‍ മ്യൂസിക് കോളേജിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ രാഗവല്ലി മ്യൂസിക് ബാന്‍ഡും കോഴിക്കോട് ആസ്ഥാനമായുള്ള ഇന്‍ഡി മ്യൂസിക് ബാന്‍ഡായ മാംഗോസ്റ്റീന്‍ ക്ലബും ഷിയോണ്‍ സജി മ്യൂസിക് ലൈവുമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിരുന്നൊരുക്കുക.

ഡിസംബര്‍ 15ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ അഖില്‍ മാവേലിക്കരയും സംഘവും അവതരിപ്പിക്കുന്ന പരമ്പരാഗത ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഫ്യൂഷന്‍ സംഗീതസന്ധ്യയോടെ ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീഴും.

IFFK2023: ലോകസിനിമാ വിഭാഗത്തില്‍ ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പെടെ 62 സിനിമകള്‍

ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ജസ്റ്റിന്‍ ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പടെ 62 സിനിമകള്‍ 28ാമത് ഐ എഫ് എഫ് കെയുടെ ലോകസിനിമാ വിഭാഗത്തില്‍  പ്രദര്‍ശിപ്പിക്കും. അര്‍ജന്റീന, റഷ്യ, ചൈന, ജപ്പാന്‍, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, തുര്‍ക്കി, യമന്‍, ഇറാഖ്, ജോര്‍ദാന്‍, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍  നിന്നുമുള്ള ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 26 ഓസ്‌കാര്‍ എന്‍ട്രികളും 17 വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉള്‍പ്പെടും. ശ്രീലങ്കന്‍ ചലച്ചിത്ര സംവിധായകന്‍ പ്രസന്ന വിതാനഗെയുടെ ആദ്യ ഇന്ത്യന്‍ ചിത്രം പാരഡൈസ് (പറുദീസ) ഈ വിഭാഗത്തിലെ ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ്.
ഭര്‍ത്താവിന്റെ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട സാന്‍ട്ര ഹുള്ളര്‍ എന്ന ജര്‍മന്‍ എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമാണ് അനാട്ടമി ഓഫ് എ ഫാള്‍. അവധിക്കാലം ആഘോഷിക്കാനായി മാലിയയിലേക്ക് പോകുന്ന ഒരു കൂട്ടം ഇംഗ്ലീഷ് കൗമാരക്കാരെ പിന്തുടരുന്ന മോളി മാനിങ് വാക്കര്‍ ചിത്രമാണ് ഹൗ ടു ഹാവ് സെക്‌സ്. മിലാദ് അലാമി രചനയും സംവിധാനവും നിര്‍വഹിച്ച സ്വീഡിഷ്-നോര്‍വീജിയന്‍ ചിത്രമായ ഒപ്പോണന്റ് തെഹ്‌റാനില്‍നിന്ന് പലായനം ചെയ്യുകയും വടക്കന്‍ സ്വീഡനില്‍ അഭയം തേടുകയും ചെയ്ത ഇമാനിന്റെ കഥ പറയുന്നു. യെമനിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ദമ്പതികളുടെ യഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് ദി ബെര്‍ഡെന്‍ഡ്. ദാരിദ്ര്യത്തെയും കുടുംബപരമായ സങ്കീര്‍ണതയേയും കുറിച്ചുള്ള സമൂഹത്തിന്റെ കഠിനമായ വീക്ഷണത്തെ ഒരു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൂണ കാര്‍മൂണ്‍ സംവിധാനം ചെയ്ത ഹോര്‍ഡ്. കിം കി യാള്‍ എന്ന സംവിധായകന്‍ തന്റെ അവസാന ചലച്ചിത്രത്തിന്റെ അന്ത്യഭാഗം പുനര്‍ചിത്രീകരിക്കുന്നതിനെ കുറിച്ചുള്ള ആകുലതയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ജീ വൂണ്‍ കിം സംവിധായകനായ കൊറിയന്‍ ചിത്രം കോബ്വെബിന്റെ ഇതിവൃത്തം.
തരിശുഭൂമിയില്‍ നിന്നും സമ്പത്തും അംഗീകാരവും നേടുക എന്ന ആജീവനാന്ത സ്വപ്നം പിന്തുടരുന്ന ലുഡ്വിഗ് കാഹ്ലന്റെ കഥ പറയുന്ന നികോളാ ആര്‍സെല്‍ സംവിധാനം ചെയ്ത ഡാനിഷ് ചിത്രമാണ് ദി പ്രോമിസ്ഡ് ലാന്‍ഡ്. അബ്ബാസ് അമിനി ഒരുക്കിയ പേര്‍ഷ്യന്‍ ചിത്രം എന്‍ഡ്ലെസ്സ് ബോര്‍ഡേഴ്‌സ്, സ്പാനിഷ് ചിത്രം ദി പണിഷ്‌മെന്റ്, ഫ്രഞ്ച് ചിത്രം ദി റാപ്ച്ചര്‍, റ്യുട്ടാരോ നിനോമിയ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ഡ്രീമിംഗ് ഇന്‍ ബിറ്റ്വീന്‍, കൊറിയന്‍ ചിത്രം സ്ലീപ്, അംജദ് അല്‍ റഷീദിന്റെ അറബിക് ചിത്രം ഇന്‍ഷാഹ് അള്ളാഹ് എ ബോയ് തുടങ്ങിയവയും ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

Iffk2023, worldcinema, iffk, filmfest

IFFK2023: ഓൺലൈൻ റിസർവേഷൻ ഡിസംബർ 8 മുതൽ


* റിസർവേഷൻ 70 ശതമാനം സീറ്റുകളിൽ

 

ചലച്ചിത്രമേളയുടെ ഓൺലൈൻ റിസർവേഷൻ ഡിസംബർ 8 വെള്ളിയാഴ്ച ആരംഭിക്കും. 

ഫെസ്റ്റിവലിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ പ്രതിനിധികൾക്ക് ചിത്രങ്ങൾ റിസർവ്വ് ചെയ്യാവുന്നതാണ് .

എല്ലാ തിയേറ്ററുകളിലും 70 ശതമാനം സീറ്റുകളിലാണ് റിസർവേഷൻ അനുവദിക്കുക. 30 ശതമാനം സീറ്റുകൾ അൺ റിസേർവ്ഡ് കാറ്റഗറിയിൽ ഉൾപ്പെട്ടവർക്കായി മാറ്റിവച്ചിട്ടുണ്ട്. തിയേറ്ററുകളുടെ സിറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

24 മണിക്കൂറിന് മുൻപ് വേണം ചിത്രങ്ങൾ ബുക്ക് ചെയ്യേണ്ടത്. രാവിലെ 8 മുതൽ 70 ശതമാനം സീറ്റുകൾ പൂർണ്ണമാകുന്നതുവരെയാണ് റിസർവേഷൻ അനുവദിക്കുക. രജിസ്ട്രേഷൻ നമ്പറും പാസ് വേർഡും  സിനിമയുടെ കോഡും ഉപയോഗിച്ചാണ് സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്. നിശാഗന്ധി ഓപ്പൺ തിയേറ്ററിൽ ഒഴികെ എല്ലാ തിയേറ്ററുകളിലും റിസർവേഷൻ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി മൂന്ന് ചിത്രങ്ങൾ വരെ ബുക്ക് ചെയ്യാവുന്നതാണ്.


Iffk, iffk2023, trivandrum, filmfest, reservation

ഐ.എഫ്.എഫ്.കെ-2023: ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി


* നടി വിൻസി അലോഷ്യസ് ആദ്യ പാസ് റ്റുവാങ്ങി

 * ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റ് സെ തുറന്നു


ഡിസംബർ എട്ടിന് ആരംഭിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2023ന്റെ (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ തുറന്ന ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. 2022ലെ മികച്ച നടിക്കുള്ള സംസ്ഥാന സിനിമ പുരസ്‌കാര ജേതാവുകൂടിയായ നടി വിൻസി അലോഷ്യസ് ആദ്യ പാസ്  സംവിധായകൻ ശ്യാമ പ്രസാദിൽ നിന്ന് ഏറ്റുവാങ്ങി.

രാജ്യാന്തര ചലചിത്ര മേളയുടെ ആദ്യ ഡെലിഗേറ്റ് പാസ് ലഭിച്ചത് തനിക്കു കിട്ടിയ രണ്ടാമത്തെ പുരസ്‌കാരമാണെന്ന് വിൻസി അലോഷ്യസ് പറഞ്ഞു. യുദ്ധത്തിനും അക്രമങ്ങൾക്കുമെതിരെ കല കൊണ്ടു പ്രതിരോധം സൃഷ്ടിക്കാൻ പാകത്തിനുള്ള നിരവധി ചിത്രങ്ങൾ 28-ാമത് ഐ.എഫ്.എഫ്.കെയിലുണ്ടെന്നും അതുകൊണ്ടുതന്നെ ഈ ചലച്ചിത്രമേള കാലഘട്ടത്തിന് അനുയോജ്യമാണെന്നും ഡിലെഗേറ്റ് സെൽ ഉദ്ഘാടനം ചെയ്ത മേയർ പറഞ്ഞു. കേരളത്തിലെ യുവ തലമുറയുടെ സിനിമാസ്വാദനത്തിനെയും അഭിരുചികളെയും കേരള രാജ്യാന്തര ചലച്ചിത്ര മേള വലിയ രീതിയിൽ സ്വാധീനിക്കുകയും മലയാള സിനിമയ്ക്കുണ്ടായിട്ടുള്ള നവ തരംഗത്തിന് കാരണമാകുകയും ചെയ്തെന്നു സംവിധായകൻ ശ്യാമ പ്രസാദ് അഭിപ്രായപ്പെട്ടു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്രമേളയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി. അജോയ്, എക്‌സിക്യൂട്ടിവ് ബോർഡ് അംഗം പ്രകാശ് ശ്രീധർ, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ കെ.ജി. മോഹൻ കുമാർ, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി എന്നിവർ പ്രസംഗിച്ചു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങളുടെ സംഗീത പരിപാടിയും അരങ്ങേറി.

Iffk2023, iffk, filmfest, vincy Aloysius

28ാമത് ഐ.എഫ്.എഫ്.കെ: ഡിസംബര്‍ എട്ടിന് തിരിതെളിയും

* നാനാ പടേക്കര്‍ മുഖ്യാതിഥി
* 'ഗുഡ് ബൈ ജൂലിയ' ഉദ്ഘാടന ചിത്രം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28 ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2023 ഡിസംബര്‍ എട്ട് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. മികച്ച നടനും മികച്ച സഹനടനുമുള്ള മൂന്ന് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഹിന്ദി നടന്‍ നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മേയര്‍ ആര്യാ രാജേന്ദ്രന്‍ സമ്മാനിക്കും. ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡാ സെല്ലം 28ാമത് ഐ.എഫ്.എഫ്.കെയിലെ പാക്കേജുകള്‍ പരിചയപ്പെടുത്തി സംസാരിക്കും. 
ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാര്‍, അന്താരാഷ്ട്ര മല്‍സര വിഭാഗം ജൂറി ചെയര്‍പേഴ്‌സണും പോര്‍ച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കന്‍ പാക്കേജ് ക്യുറേറ്റര്‍ ഫെര്‍ണാണ്ടോ ബ്രണ്ണര്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സംവിധായകന്‍ ശ്യാമപ്രസാദ്, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍.ജേക്കബ്, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഫെസ്റ്റിവല്‍ കാറ്റലോഗ് വി.കെ പ്രശാന്ത് എം.എല്‍.എ മധുപാലിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യും. ഡെയ്‌ലി ബുള്ളറ്റിന്‍ അഡ്വ. ഡി.സുരേഷ് കുമാര്‍ ഷാജി എന്‍. കരുണിന് നല്‍കി പ്രകാശനം ചെയ്യും. അക്കാദമി ജേണല്‍ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പിന്റെ പ്രകാശനകര്‍മ്മം റസൂല്‍ പൂക്കുട്ടി പ്രേംകുമാറിന് നല്‍കിക്കൊണ്ട് നിര്‍വഹിക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ഗുഡ് ബൈ ജൂലിയ പ്രദര്‍ശിപ്പിക്കും. മുഹമ്മദ് കോര്‍ദോഫാനി സംവിധാനം ചെയ്ത ഈ സിനിമ കാന്‍ ചലച്ചിത്രമേളയില്‍ ഔദ്യോഗിക സെലക്ഷന്‍ ലഭിച്ച ആദ്യ സുഡാന്‍ ചിത്രമാണ്. മുപ്പതിലധികം അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്നു.
ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണി മുതല്‍ ആറു മണി വരെ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാല്‍ നയിക്കുന്ന സ്ത്രീ താല്‍ തരംഗിന്റെ 'ലയരാഗ സമര്‍പ്പണം' എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. ഘടം, വയലിന്‍, മൃദംഗം, മുഖര്‍ശംഖ്, വായ്ത്താരി എന്നിവ സമന്വയിപ്പിച്ചുകൊണ്ട് അഞ്ച് സ്ത്രീകള്‍ അവതരിപ്പിക്കുന്ന സംഗീതപരിപാടിയാണ് ഇത്. 

* മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍

ഡിസംബര്‍ എട്ടു മുതല്‍ 15 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 62 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ 26 സിനിമകള്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കറിന് വിവിധ രാജ്യങ്ങള്‍ തെരഞ്ഞെടുത്ത ഔദ്യോഗിക എന്‍ട്രികളാണ്. 12000 ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 100ല്‍പ്പരം ചലച്ചിത്രപ്രവര്‍ത്തകര്‍ മേളയില്‍ അതിഥികളായി എത്തുന്നുണ്ട്. വിഖ്യാത പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് മേളയുടെ സമാപനച്ചടങ്ങില്‍ സമ്മാനിക്കും. സമകാലിക ലോക സിനിമയിലെ ചലച്ചിത്രാചാര്യന്മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ സാന്നിധ്യം ഈ മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരിക്കും.
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ക്യൂബന്‍ സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവര്‍ മേളയില്‍ അതിഥികളായി പങ്കെടുക്കും. പൊരുതുന്ന പലസ്തീനിനോടുള്ള ഐക്യദാര്‍ഢ്യമായി ഏഴ് അധിനിവേശ വിരുദ്ധ സിനിമകളുടെ പാക്കേജ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമകാലിക ലോകചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ മാസ്റ്റര്‍ മൈന്‍ഡ്‌സ്, നവലാറ്റിനമേരിക്കന്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക പാക്കേജ്, മേളയില്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ച ക്രിസ്റ്റോഫ് സനൂസിയുടെ റെട്രോസ്‌പെക്റ്റീവ്, മൃണാള്‍സെന്നിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള സെന്‍ റെട്രോസ്‌പെക്റ്റീവ്, 'ദ ഫിമേല്‍ ഗേയ്‌സ്' എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ് എന്നിവയാണ് മേളയുടെ മറ്റ് പ്രധാന പാക്കേജുകള്‍. ഹൊറര്‍ ജനുസ്സില്‍പ്പെട്ട രണ്ടു ചിത്രങ്ങള്‍ നിശാഗന്ധിയില്‍ അര്‍ധരാത്രിയില്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്ര പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി ഡിജിറ്റല്‍ റെസ്റ്ററേഷന്‍ നടത്തിയ നാലു ചിത്രങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

* പുരസ്‌കാരങ്ങള്‍, ജൂറി

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹനാവുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും. 
പോര്‍ച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ് ചെയര്‍പേഴ്‌സണും ലാറ്റിനമേരിക്കന്‍ സംവിധായകന്‍ പാബ്‌ളോ സെസാര്‍, ന്യൂയോര്‍ക്കിലെ ചലച്ചിത്രപണ്ഡിതനായ ബൗകരി സവാദോഗോ, ചലച്ചിത്രനിരൂപകയും ക്യുറേറ്ററുമായ കികി ഫുങ്, ഓസ്‌കര്‍ അവാര്‍ഡുകള്‍ നല്‍കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സിലെ സംവിധായകശാഖയിലെ അംഗമായ ചലച്ചിത്രകാരന്‍ പാന്‍ നളിന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര മല്‍സരവിഭാഗത്തിലെ മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നത്.
പാരീസിലെ ചലച്ചിത്രചരിത്രാധ്യാപകന്‍ പിയറി സിമോണ്‍ ഗുട്ട്മാന്‍ ചെയര്‍മാനും ഇസ്താംബുള്‍ യൂണിവേഴ്‌സിറ്റിയിലെ ചലച്ചിത്ര വിഭാഗം അധ്യാപിക മെലിസ് ബെഹ്ലില്‍, ആസാമിലെ വനിതാ സര്‍വകലാശാലയിലെ സാംസ്‌കാരിക പഠനവിഭാഗം അധ്യാപിക ഡോ.മീനാക്ഷി ദത്ത എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ഫിപ്രസ്‌കി അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിതനഗെ ചെയര്‍മാനും ദക്ഷിണേഷ്യന്‍ ഗവേഷക മാരാ മറ്റ, ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആയിരുന്ന വിദ്യാശങ്കര്‍ എന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറി നെറ്റ്പാക് അവാര്‍ഡുകള്‍ നിര്‍ണയിക്കും. സംവിധായകന്‍ ടി.വി ചന്ദ്രന്‍ ചെയര്‍മാനും സംവിധായിക വിധു വിന്‍സെന്റ്, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ അമിതവ ഘോഷ് എന്നിവര്‍ അംഗങ്ങളുമായ ജൂറി കെ.ആര്‍. മോഹനന്‍ അവാര്‍ഡ് നിര്‍ണയിക്കും.

* ഹോമേജ്

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ചടങ്ങ് മേളയുടെ ഭാഗമായി ഡിസംബര്‍ പത്തിന് വൈകിട്ട് 5.30ന് നിള തിയേറ്ററില്‍ സംഘടിപ്പിക്കും. കെ.ജി ജോര്‍ജ്, കെ.പി ശശി, ജനറല്‍ പിക്‌ചേഴ്‌സ് രവി, മാമുക്കോയ, ഇന്നസെന്റ്, സിദ്ദിഖ്, പി.വി ഗംഗാധരന്‍, നിരൂപകന്‍ ഡെറിക് മാല്‍ക്കം എന്നിവര്‍ക്ക് ചടങ്ങില്‍ സ്മരണാഞ്ജലിയര്‍പ്പിക്കും. ടി.വി ചന്ദ്രന്‍, കമല്‍, സിബി മലയില്‍, മുകേഷ്, ഫാ.ബെന്നി ബെനിഡിക്റ്റ് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ശ്രദ്ധാഞ്ജലി പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. ഹോമേജ് വിഭാഗത്തില്‍ 11 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

* അനുബന്ധ പരിപാടികള്‍

മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറില്‍ മൂന്ന് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും. ബംഗാളി നവതരംഗ സംവിധായകന്‍ മൃണാള്‍ സെന്നിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതവും സിനിമകളും അവതരിപ്പിക്കുന്ന എക്‌സിബിഷന്‍, എം.ടി വാസുദേവന്‍ നായര്‍, നടന്‍ മധു എന്നിവരുടെ നവതി ആഘോഷത്തിന്റെ ഭാഗമായുള്ള എക്‌സിബിഷനുകള്‍ എന്നീ മൂന്നു പ്രദര്‍ശനങ്ങളാണ് സംഘടിപ്പിക്കുന്നത്.
മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്ടര്‍, അരവിന്ദന്‍ സ്മാരക പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും. 
മാനവീയം വീഥിയില്‍ നിശാജീവിതം ആസ്വദിക്കാനത്തെുന്ന ഡെലിഗേറ്റുകള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അഭയ ഹിരണ്‍മയി അണ്‍പ്‌ളഗ്ഡ്, ഫൈ്‌ളയിംഗ് എലഫന്റ്, രാഗവല്ലി, മാങ്കോസ്റ്റീന്‍ ക്‌ളബ്, ഇഷ്‌ക് സൂഫിയാന എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 
തിയേറ്ററുകളില്‍ ആകെ സീറ്റിന്റെ 70 ശതമാനം റിസര്‍വേഷന്‍ ചെയ്തവര്‍ക്കും 30 ശതമാനം റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കുമായാണ് പ്രവേശനം അനുവദിക്കുന്നത്. അറുപതും അതിനു മുകളിലുമുള്ള മുതിര്‍ന്ന പൗരര്‍ക്ക് ക്യൂ നില്‍ക്കാതെ പ്രവേശനം അനുവദിക്കുന്നതാണ്. പ്രായം തെളിയിക്കുന്ന സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്നവര്‍ക്കായിരിക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാവുക. ഡെലിഗേറ്റുകള്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് ഇ-ബസുകള്‍ പ്രദര്‍ശനവേദികളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക സൗജന്യ സര്‍വീസ് നടത്തുന്നതാണ്.മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെസ്റ്റിവല്‍ വെഹിക്കിള്‍ പാസ് ഉള്ള വാഹനങ്ങള്‍ക്ക് മാത്രമേ ടാഗോറിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ.


Iffk, iffk2023, Kerala, filmfest
 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.