Friday, April 22, 2022

സരസ്വതിയിൽ ഷോ നിലയ്ക്കുമ്പോൾ ...

ഓരോ സിനിമാക്കൊട്ടകകളും ഓരോ നാട്ടിന്റെയും ചരിത്രവും വികാരവുമാണ്. അത്തരമൊരു വികാരം ചരിത്രമാകുമ്പോൾ ചില ഓർമകൾ കുറിക്കട്ടെ.
നെടുമങ്ങാട്ട് പഴകുറ്റിയിൽ ഇപ്പോൾ പ്രവർത്തനം നിലച്ച ശ്രീ സരസ്വതി തീയറ്ററാണ് ചിത്രത്തിൽ. ഒട്ടേറെ സിനിമകൾ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ അനുഭവം എനിക്ക് നൽകിയ സിനിമാശാലയാണിത്.
ദൃശ്യം, ക്രിസ്ത്യൻ ബ്രദേഴ്സ്, ചൈനാ ടൗൺ, ഒരു നാൾ വരും, ബാംഗ്ലൂർ ഡേയ്സ്, പയ്യാ , ആദവൻ, സ്‌നേഹ വീട്, ഭാഗ്യദേവത, ഐ.ജി , താപ്പാന, നീലത്താമര .... പറഞ്ഞാൽ ഒരുപാടുണ്ട് . പെട്ടെന്ന് മനസിൽ കടന്നുവന്നവ കുറിച്ചു എന്നു മാത്രം.

 സരസ്വതിയാകുന്നതിന് മുമ്പ് - നെടുമങ്ങാട് - ബിജു, നെടുമങ്ങാട് - സരോജ, നെടുമങ്ങാട് - സി.പി എന്നിങ്ങനെ പല പേരുകളിലും പല മാനേജ്മെന്റിലും ഈ കൊട്ടക പ്രവർത്തിച്ചു. 

എന്റെ കുട്ടിക്കാലത്ത് സിനിമാ പോസ്റ്ററുകൾ നോക്കിത്തുടങ്ങിയ കാലത്തും കാറിൽ സിനിമാ അനൗൺസ്മെന്റ് വരുമ്പോൾ നോട്ടീസ് പെറുക്കാൻ പിന്നാലെ ഓടുമ്പോഴും ഇവിടം നെടുമങ്ങാട് ബിജുവായിരുന്നു.

ഇൻ ഹരിഹർ നഗർ ഒക്കെ ബിജു തീയറ്ററിലാണ് വന്നതെന്നാണ് ഓർമ. പിന്നീട് സരോജ എന്ന പേരിലാകുന്നത് മുരളി - സുരേഷ് ഗോപി തുടങ്ങിയവർ അഭിനയിച്ച സത്യപ്രതിജ്ഞ എന്ന ചിത്രം മുതലാണ്.

സരോജ എന്ന പേരിൽ തന്നെ ഒന്നിലധികം മാനേജ്മെന്റുകൾ മാറി മാറി ഈ തീയറ്റർ നടത്തിയിട്ടുണ്ട്. 

പിന്നീട് 2006 ൽ ആണെന്ന് തോന്നുന്നു, ചിത്രത്തിൽ കാണുന്ന രൂപത്തിൽ ഗ്ലാസ് പാനൽ ഒക്കെ വച്ച് , ഇന്റീരിയറും സീറ്റും സ്ക്രീനും ഒക്കെ മാറി പുതു രൂപത്തിൽ സി.പി. സിനി ഹൗസായി ഈ കൊട്ടക പുനരവതരിച്ചത്. വട്ടപ്പാറയിലും വെഞ്ഞാറമൂട്ടിലും സി.പി. സിനി ഹൗസ് നടത്തിയിരുന്ന അതേ മാനേജ്മെന്റ് ഏറ്റെടുത്തപ്പോഴായിരുന്നു ഈ പേര് മാറ്റം
ദിലീപ് നായകനായ ചെസ് ആയിരുന്നു ഈ പേര് മാറ്റത്തിനു ശേഷമുള്ള ആദ്യ സിനിമ . തീയറ്റർ ഡി റ്റി എസ് ശബ്ദ സംവിധാനത്തിലുമായി. സി.പി. ആയിരിക്കുമ്പോൾ സുരേഷ് ഗോപിയുടെ 'ഐ.ജി ' എന്ന ചിത്രം മുതൽ ക്യൂബ് ഡിജിറ്റൽ പ്രൊജക്ഷനുമായി.

പിന്നീട് കുറേ കാലത്തിന് ശേഷം കുഞ്ചാക്കോ ബോബൻ - ജയസൂര്യ അഭിനയിച്ച ഗുലുമാൽ മുതൽ ശ്രീ സരസ്വതി എന്ന പേരിലായി ഈ സിനിമാശാല. ഒടുവിൽ പ്രദർശനം അവസാനിപ്പിക്കും വരെയും ഈ പേര് തുടർന്നു. ഇടയ്ക്ക് എ.സി യായി എന്നതാണ് അവസാനം വന്ന പരിഷ്കരണം.

ഇതേ മാനേജ്മെന്റിന് കളിയിക്കാവിളയിൽ ശ്രീ സരസ്വതി / ശ്രീ കാളീശ്വരി എന്ന പേരിൽ മികവാർന്ന 5 സ്ക്രീൻ തീയറ്റർ കോംപ്ലക്സുണ്ട്. കാട്ടാക്കടയിൽ കേരളത്തിലെ തന്നെ ഏറ്റവും മികച്ച 7 സ്ക്രീൻ ശ്രീ കാളിദാസ് എം പ്ലെക്സ് തീയറ്റർ കോംപ്ലക്സുമുണ്ട്.

കോവിഡ് കാലത്ത് എല്ലാ തീയറ്ററുകളും പൂട്ടിയപ്പോൾ ശ്രീ സരസ്വതിയും പൂട്ടി. കോവി ഡ് നിയന്ത്രണങ്ങൾ മാറുമ്പോൾ കൂടുതൽ സൗകര്യങ്ങളോടെ പുനരവതരിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, വലിയ കോംപ്ലക്സുകളായപ്പോൾ കുറഞ്ഞ സ്ഥലത്ത് നിൽക്കുന്ന ഈ തീയറ്ററിന് വികസന സാധ്യതയില്ലെന്ന് തോന്നിയാകാം പ്രദർശനം അവസാനിപ്പിച്ചത്.

 പക്ഷേ, കണ്ടത് മറ്റെന്തോ ആവശ്യത്തിനായി ഹാൾ രൂപമാറ്റം നടത്തിയ നിലയിലും. ഇനി എന്താ ഇവിടെ വരാൻ പോകുന്നതെന്ന് ആരോടും ചോദിക്കാൻ മിനക്കെട്ടില്ല. അറിഞ്ഞിട്ട് എനിക്കെന്ത് കാര്യം?

✍️Aashish CR

#keralatheatres #nedumangad 

കെ.ജി.എഫ് 2: മാസ് ആറാട്ട് !

ആദ്യ ഭാഗം കൊളുത്തി വെച്ച മാസ് മാലപ്പടക്കത്തിന്റെ പൂരമാണ് കെ.ജി എഫ് 2.  നന്നായി കഥ പറയാൻ അറിയുന്ന ആളാണ് പ്രശാന്ത് നീൽ. അതുകൊണ്ടാണല്ലോ ഹീറോയിസത്തിന്റെ മാസ് ബിൽഡപ്പ് മാത്രമുള്ള ഒരു കഥാതന്തുവിനെ കൊച്ചുകുഞ്ഞുങ്ങളെപ്പോലെ ഇമവെട്ടാതെ മുന്നിൽ വന്നിരുന്ന് കേൾക്കാനും കഥയിലെ മായക്കാഴ്ചകൾ ആസ്വദിക്കാനും പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത്.
ആദ്യഭാഗത്തിൽ റോക്കി ഭായ് എങ്ങനെ റോക്കി ഭായ് ആയി എന്നും അയാൾ എങ്ങനെ കെ.ജി.എഫ് എന്ന നിധി ക്കോട്ടയിൽ കടന്നുവെന്നുമാണല്ലോ പറഞ്ഞു നിർത്തിയത്.
ഇപ്പോൾ രണ്ടാം ഭാഗത്തിൽ ഗരുഡയുടെ മരണശേഷം കെ.ജി.എഫ് സാമ്രാജ്യം എങ്ങനെ റോക്കി തന്റേതാക്കിയെന്നാണ് വിശദീകരിക്കുന്നത്. അതായത്, കെ.ജി.എഫ് കൈപ്പിടിയിലാക്കിയ ശേഷം അയാൾ ആറാടുന്നതാണ് ഈ ഭാഗത്തിന്റെ രത്നചുരുക്കം. എന്നാൽ ഈ ആറാട്ടോ അർമാദമോ ഒട്ടും കൗതുകം ചോരാതെ പറയാനും , നായകന് ബിൽഡപ്പ് നൽകി വാനോളം എപ്പോഴും ഉയർത്തി നിർത്താനും പഞ്ച് ഡയലോഗുകളും പാകത്തിന് സെന്റിമെന്റും ആക്ഷനും ആകാംക്ഷയും നൽകാനും കെട്ടുറപ്പുള്ള തിരക്കഥയും ഒരുക്കമാർന്ന , അതേസമയം, വിസ്ഫോടനകരമായ അവതരണത്തിലൂടെയും പ്രശാന്ത് നീലിന് കഴിഞ്ഞു. കെ.ജി.എഫ് എന്ന ചിത്രകഥ പോലെ മായികമായ പശ്ചാത്തലവും മിഴിവാർന്ന ദൃശ്യാനുഭവമേകി. 
ക്യാമറ, പശ്ചാത്തല സംഗീതം, എഡിറ്റിംഗ് എന്നിവ ഇതിന് മാറ്റ് കൂട്ടുംവിധം ഉന്നത നിലവാരത്തിലും. ഒപ്പം നായകന്റെയും വില്ലന്റെയും ശക്തി പ്രേക്ഷകർക്ക് അനുഭവഭേദ്യമാകുന്ന യഷിന്റെയും സഞ്ജയ് ദത്തിന്റെയും സ്ക്രീൻ പ്രസൻസും. 
തീയറ്റർ അനുഭവമായ സിനിമയ്ക്ക് ഇതിൽപ്പരം എന്ത് ആനന്ദാനുഭൂതിയാണ് നൽകാനാവുക.
ഇനി കാത്തിരിക്കാം, രാജ്യത്തിനുപുറത്ത് റോക്കി ഭായ് കാട്ടിയ വീരസ്യങ്ങൾ കാണാൻ കെ.ജി.എഫ് മൂന്നാം ഭാഗത്തിനായി.

#kgf2 #kgf2review

ബീസ്റ്റ്: പാഴാക്കിയ അവസരം


നെൽസന്റെ സംവിധാനത്തിൽ വിജയ് നായകനായി 'ബീസ്റ്റ് ' എന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ സൺ പിക്ചേഴ്സ് അവതരിപ്പിച്ചപ്പോൾ മുതൽ മികച്ച ഒരു എന്റർടെയ്നറിനായുള്ള കാത്തിരിപ്പിലായിരുന്നു തലപതി ഫാൻസ്. ട്രെയിലർ വന്നപ്പോൾ ആ ആവേശം ഉയർന്നു. 
പുതിയതല്ലെങ്കിലും മികച്ച രീതിയിൽ അവതരിപ്പിക്കാവുന്ന കഥാതന്തു. വിജയ് മികച്ച ലുക്കിൽ ! അതിരുദ്ധിന്റെ ചേരുന്ന ബി.ജി.എം. പാട്ടിനു കൂട്ടായി ക്യൂട്ട് പൂജാ ഹെഗ്ഡേ  ... പ്രതീക്ഷകൾ വാനോളമായിരുന്നു.

റോയിലെ എല്ലാ അടവും അറിയാവുന്ന ഏജന്റ് വീരരാഘവൻ എന്ന നിലയിൽ മാസ് ആക്ഷൻ രംഗങ്ങൾ ആറാടാൻ ഉള്ള അവസരവും ഏറെയായിരുന്നു. 

ഒരു മാൾ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു, അതിനുള്ളിൽ രക്ഷകനാകാൻ ശേഷിയുള്ള എന്തിനും പോന്ന വീരരാഘവനും ഉൾപ്പെടുന്നു. ആക്ഷൻ ആഘോഷങ്ങൾക്കും റെസ്ക്യൂ ഓപറേഷൻ ത്രില്ലടിപ്പിക്കാനും വേറെന്ത് വേണം. ടെയിലർ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയ വികാരമിതായിരുന്നു.
സിനിമ കണ്ടു തുടങ്ങിയപ്പോഴും പ്രതീക്ഷ നൽകുന്ന രംഗങ്ങൾ. ഓവർ ഹൈപ്പില്ലാതെ നായക ഇൻട്രോ . പിന്നെ നായകന്റെ വീരസ്യം വെളിപ്പെടുത്താൻ ഒരു കശ്മീർ റെസ്ക്യൂ. 
നാട്ടിലെത്തിയ ഉടൻ കൂട്ടായി നായികയെ കിട്ടുന്നു. ഉടൻ അറബിക്കുത്ത് പാട്ടും. 
ഒ.കെ. രസച്ചേരുവകൾ എല്ലാമായി. ഇനി കഥ തുടങ്ങും എന്നു കരുതി.
പക്ഷേ, മാൾ ഹൈജാക്ക് കഴിഞ്ഞ ശേഷം ട്രെയിലറിൽ പറഞ്ഞു വച്ചതിനപ്പുറം ത്രിൽ ഘടകങ്ങൾ ഏകോപിപ്പിക്കാനോ ട്വിസ്റ്റോ ടെൻഷനോ കെട്ടിപ്പൊക്കാനോ കഴിയാതെ എഴുത്തുകാരൻ കൂടിയായ സംവിധായകൻ മെഴുകുന്നിടത്താണ് ബീസ്റ്റിന്റെ ശനി ദശ തുടങ്ങുന്നത്.
മികച്ച ലുക്കും ഒരുക്കമാർന്നതും ശക്തമാർന്നതുമായ പ്രകടനവുമായി കഥയെ കൈപിടിച്ചുയർത്താൻ വിജയ് സിനിമയിലുടനീളം പരിശ്രമിച്ചെങ്കിലും കഥ നീങ്ങാത്ത ദുർബല തിരക്കഥയും ബുദ്ധിയും ശക്തിയുമില്ലാത്ത വില്ലനും കൂടി ബീസ്റ്റിന്റെ കാര്യത്തിൽ തീരുമാനമാക്കി.
ഡാർക്ക് ഹോസ്റ്റേജ് കോമഡി ജോണറിൽ വിജയിന് അർമാദിക്കാൻ പറ്റുമായിരുന്ന ഒരു അവസരമാണ് നെൽസന്റെ തിരക്കഥാ ദൗർബല്യത്തിൽ പാഴാക്കിയത്.
എങ്കിലും വിജയ്, സെൽവരാഘവൻ , വി ടി വി ഗണേഷ് തുടങ്ങിയവരുടെ പ്രകടനം, പക്വമായ ഫ്രെയിമുകൾ, മികച്ച ആക്ഷൻ കോറിയോഗ്രാഫി (ഏറെയൊന്നും ചെയ്യാനുണ്ടായിരുന്നില്ല) എന്നിവയാണ് ബീസ്റ്റിന്റെ ബ്യൂട്ടി.

അടിക്കുറിപ്പ്: ഭാവിയിൽ യു.പി.എസ്.സി പരീക്ഷയിൽ ചോദിക്കാവുന്ന ചോദ്യം: 
റഫേൽ വിമാനം ഇന്ത്യ ഏതു ഓപറേഷനാണ് ആദ്യമായി ഉപയോഗിച്ചത് ?
വിജയ് സർന്റെ ഓപറേഷൻ ഉമർ മുഖ്താർ ഫ്രം പാകിസ്താൻ.

#beast #beastreview

Friday, February 25, 2022

ഐ.എഫ്.എഫ്.കെ; ഡെലിഗേറ്റ് രജിസ്ട്രേഷൻ 26 മുതൽ

* പ്രാദേശിക മേള കൊച്ചിയിൽ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26 മത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഡെലിഗേറ്റ് രജിസ്ട്രേഷൻ ഫെബ്രുവരി 26 ന് ആരംഭിക്കും. മേളയിലെ തെരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപെടുത്തി ഏപ്രിലിൽ കൊച്ചിയിൽ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപിച്ചു.

26 ന് രാവിലെ 10 മണി മുതൽ www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താവുന്നതാണ്.  പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ച ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. ഈ വർഷം മുതൽ വിദ്യാർഥികൾക്കും ഓഫ്‌ലൈൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

കോവിഡും പ്രളയവും പോലുള്ള ദുരിതങ്ങൾക്കിടയിലും മേള മുടക്കമില്ലാതെ നടത്തുന്നത് കലയിലൂടെയുള്ള അതിജീവനശ്രമമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 26ാമത് ഐ.എഫ്.എഫ്.കെയിലെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ മധ്യകേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പുതിയ ലോകസിനിമകള്‍ തിയേറ്ററില്‍ തന്നെ ആസ്വദിക്കാനുള്ള അവസരം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്കാരിക വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ 26ാമത് ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടനം നിര്‍വഹിക്കും. എട്ടു ദിവസത്തെ മേളയില്‍  14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍  26ാമത് ഐ.എഫ്.എഫ്.കെയില്‍ ഉണ്ട്. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവ് ഇത്തവണ
ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന പാക്കേജ് 26ാമത് മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ , കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍  നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്കി പുരസ്കാരം കിട്ടിയ സിനിമകളടെ പാക്കേജ് ഫിപ്രസ്കി ക്രിട്ടിക്സ് വീക്ക് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കും.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ളക്സിലെ ഒളിമ്പിയ ഹാളില്‍ നടന്ന യോഗത്തിൽ അഡ്വ. വി.കെ.പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥി ആയിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ആമുഖഭാഷണം നടത്തി. 26ാമത് ചലച്ചിത്രമേളയുടെ മുഖ്യ ആകര്‍ഷണങ്ങളെക്കുറിച്ച് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ വിശദീകരിച്ചു സെക്രട്ടറി സി.അജോയ് സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്. ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ എച്ച്.ഷാജി എന്നിവർ പങ്കെടുത്തു. 

ജെ.സി. ഡാനിയേല്‍ പുരസ്‌കാരം പി. ജയചന്ദ്രന് സമര്‍പ്പിച്ചു

2020ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായകന്‍ പി. ജയചന്ദ്രനു മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചു. മലയാള ചലച്ചിത്രഗാന ശാഖയുടെ ശബ്ദമായി നിലകൊണ്ട് ആസ്വാദക ലക്ഷങ്ങളെ വിസ്മയിപ്പിച്ച ഗായകനാണു പി. ജയചന്ദ്രനെന്ന് പുരസ്‌കാരം സമര്‍പ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു.

സംഗീതത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്യമായ കലയാക്കി മാറ്റിയതു ചലച്ചിത്ര ഗാനങ്ങളാണ്. സമ്പന്ന കുടുംബ പശ്ചാത്തലങ്ങളില്‍മാത്രം ഒതുങ്ങിനിന്ന സംഗീതത്തെ എല്ലാ വിഭാഗം ആളുകളിലേക്കും എത്തിച്ചതും ചലച്ചിത്ര സംഗീതമാണ്. ചലച്ചിത്ര ഗാനങ്ങളുടെ വൈകാരികഭാവം അതിസൂക്ഷ്മതലത്തില്‍ ഉള്‍ക്കൊണ്ടുപാടുന്നതുകൊണ്ടാണ് ഭാവഗായകന്‍ എന്ന വിശേഷണം കേരളം പി. ജയചന്ദ്രനു നല്‍കിയത്. ആധുനിക കേരളത്തിന്റെ കലാസാംസ്‌കാരിക ചരിത്രത്തിനൊപ്പം വളരുകയും സ്വന്തം പ്രതിഭകൊണ്ട് സവിശേഷ സ്ഥാനം കരസ്ഥമാക്കുകയും ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജെ.സി. ഡാനിയേല്‍ പുരസ്‌കാര ജേതാക്കള്‍ മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ രേഖപ്പെടുത്തുന്നതിനായി പുരസ്‌കാര ജേതാക്കളുടെ ജീവചരിത്രം ഡോക്യുമെന്ററിയാക്കുന്ന പദ്ധതി ചലച്ചിത്ര അക്കാദമി ആരംഭിച്ചിട്ടുണ്ടെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പി. ജയചന്ദ്രന്റെ അഭ്യര്‍ഥന പ്രകാരം പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന്റെ പ്രതിമ നിര്‍മിക്കുന്നതിനു സാംസ്‌കാരിക വകുപ്പ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

26-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള(ഐ.ഐ.എഫ്.കെ)യുടെ ഫെസ്റ്റിവല്‍ ഡിസൈന്‍ ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണിനു നല്‍കി പ്രകാശനം ചെയ്തു. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍, ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര സംഗീത നിരൂപകന്‍ രവി മേനോന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, സെക്രട്ടറി സി. അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു. പുരസ്‌കാര സമര്‍പ്പണത്തിനു ശേഷം പി. ജയചന്ദ്രന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഭാവഗാന സാഗരം എന്ന സംഗീത പരിപാടിയും അരങ്ങേറി.


Friday, February 11, 2022

26ാമത് രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ച് 18 മുതൽ


കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26ാമത്  രാജ്യാന്തര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.കെ) മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടത്തും. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
എട്ടു ദിവസത്തെ മേളയില്‍  14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്‌സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍  26ാമത് ഐ.എഫ്.എഫ്.കെയില്‍ ഉണ്ട്. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്‌പെക്റ്റീവ് ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോൺഫ്ലിക്റ്റ്‌ എന്ന പാക്കേജ് 26ാമത് മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ , കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍  നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്‌കി പുരസ്‌കാരം കിട്ടിയ സിനിമകളുടെ പാക്കേജ് ഫിപ്രസ്‌കി ക്രിട്ടിക്‌സ് വീക്ക് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കും.

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.