Friday, April 22, 2022
കെ.ജി.എഫ് 2: മാസ് ആറാട്ട് !
ബീസ്റ്റ്: പാഴാക്കിയ അവസരം
Friday, February 25, 2022
ഐ.എഫ്.എഫ്.കെ; ഡെലിഗേറ്റ് രജിസ്ട്രേഷൻ 26 മുതൽ
* പ്രാദേശിക മേള കൊച്ചിയിൽ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26 മത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഡെലിഗേറ്റ് രജിസ്ട്രേഷൻ ഫെബ്രുവരി 26 ന് ആരംഭിക്കും. മേളയിലെ തെരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപെടുത്തി ഏപ്രിലിൽ കൊച്ചിയിൽ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപിച്ചു.26 ന് രാവിലെ 10 മണി മുതൽ www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താവുന്നതാണ്. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ച ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. ഈ വർഷം മുതൽ വിദ്യാർഥികൾക്കും ഓഫ്‌ലൈൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കോവിഡും പ്രളയവും പോലുള്ള ദുരിതങ്ങൾക്കിടയിലും മേള മുടക്കമില്ലാതെ നടത്തുന്നത് കലയിലൂടെയുള്ള അതിജീവനശ്രമമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 26ാമത് ഐ.എഫ്.എഫ്.കെയിലെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ മധ്യകേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പുതിയ ലോകസിനിമകള്‍ തിയേറ്ററില്‍ തന്നെ ആസ്വദിക്കാനുള്ള അവസരം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്കാരിക വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ 26ാമത് ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടനം നിര്‍വഹിക്കും. എട്ടു ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ 26ാമത് ഐ.എഫ്.എഫ്.കെയില്‍ ഉണ്ട്. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവ് ഇത്തവണ
ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന പാക്കേജ് 26ാമത് മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ , കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്കി പുരസ്കാരം കിട്ടിയ സിനിമകളടെ പാക്കേജ് ഫിപ്രസ്കി ക്രിട്ടിക്സ് വീക്ക് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കും.
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ളക്സിലെ ഒളിമ്പിയ ഹാളില്‍ നടന്ന യോഗത്തിൽ അഡ്വ. വി.കെ.പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥി ആയിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ആമുഖഭാഷണം നടത്തി. 26ാമത് ചലച്ചിത്രമേളയുടെ മുഖ്യ ആകര്‍ഷണങ്ങളെക്കുറിച്ച് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ വിശദീകരിച്ചു സെക്രട്ടറി സി.അജോയ് സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്. ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ എച്ച്.ഷാജി എന്നിവർ പങ്കെടുത്തു.
ജെ.സി. ഡാനിയേല്‍ പുരസ്‌കാരം പി. ജയചന്ദ്രന് സമര്‍പ്പിച്ചു
സംഗീതത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്യമായ കലയാക്കി മാറ്റിയതു ചലച്ചിത്ര ഗാനങ്ങളാണ്. സമ്പന്ന കുടുംബ പശ്ചാത്തലങ്ങളില്‍മാത്രം ഒതുങ്ങിനിന്ന സംഗീതത്തെ എല്ലാ വിഭാഗം ആളുകളിലേക്കും എത്തിച്ചതും ചലച്ചിത്ര സംഗീതമാണ്. ചലച്ചിത്ര ഗാനങ്ങളുടെ വൈകാരികഭാവം അതിസൂക്ഷ്മതലത്തില്‍ ഉള്‍ക്കൊണ്ടുപാടുന്നതുകൊണ്ടാണ് ഭാവഗായകന്‍ എന്ന വിശേഷണം കേരളം പി. ജയചന്ദ്രനു നല്‍കിയത്. ആധുനിക കേരളത്തിന്റെ കലാസാംസ്‌കാരിക ചരിത്രത്തിനൊപ്പം വളരുകയും സ്വന്തം പ്രതിഭകൊണ്ട് സവിശേഷ സ്ഥാനം കരസ്ഥമാക്കുകയും ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജെ.സി. ഡാനിയേല്‍ പുരസ്‌കാര ജേതാക്കള്‍ മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ രേഖപ്പെടുത്തുന്നതിനായി പുരസ്‌കാര ജേതാക്കളുടെ ജീവചരിത്രം ഡോക്യുമെന്ററിയാക്കുന്ന പദ്ധതി ചലച്ചിത്ര അക്കാദമി ആരംഭിച്ചിട്ടുണ്ടെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പി. ജയചന്ദ്രന്റെ അഭ്യര്‍ഥന പ്രകാരം പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന്റെ പ്രതിമ നിര്‍മിക്കുന്നതിനു സാംസ്‌കാരിക വകുപ്പ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
26-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള(ഐ.ഐ.എഫ്.കെ)യുടെ ഫെസ്റ്റിവല്‍ ഡിസൈന്‍ ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണിനു നല്‍കി പ്രകാശനം ചെയ്തു. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍, ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര സംഗീത നിരൂപകന്‍ രവി മേനോന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, സെക്രട്ടറി സി. അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു. പുരസ്‌കാര സമര്‍പ്പണത്തിനു ശേഷം പി. ജയചന്ദ്രന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഭാവഗാന സാഗരം എന്ന സംഗീത പരിപാടിയും അരങ്ങേറി.