Thursday, December 7, 2023
IFFK2023: ലോകസിനിമാ വിഭാഗത്തില്‍ ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പെടെ 62 സിനിമകള്‍
ഭര്‍ത്താവിന്റെ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട സാന്‍ട്ര ഹുള്ളര്‍ എന്ന ജര്‍മന്‍ എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമാണ് അനാട്ടമി ഓഫ് എ ഫാള്‍. അവധിക്കാലം ആഘോഷിക്കാനായി മാലിയയിലേക്ക് പോകുന്ന ഒരു കൂട്ടം ഇംഗ്ലീഷ് കൗമാരക്കാരെ പിന്തുടരുന്ന മോളി മാനിങ് വാക്കര്‍ ചിത്രമാണ് ഹൗ ടു ഹാവ് സെക്‌സ്. മിലാദ് അലാമി രചനയും സംവിധാനവും നിര്‍വഹിച്ച സ്വീഡിഷ്-നോര്‍വീജിയന്‍ ചിത്രമായ ഒപ്പോണന്റ് തെഹ്‌റാനില്‍നിന്ന് പലായനം ചെയ്യുകയും വടക്കന്‍ സ്വീഡനില്‍ അഭയം തേടുകയും ചെയ്ത ഇമാനിന്റെ കഥ പറയുന്നു. യെമനിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ദമ്പതികളുടെ യഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് ദി ബെര്‍ഡെന്‍ഡ്. ദാരിദ്ര്യത്തെയും കുടുംബപരമായ സങ്കീര്‍ണതയേയും കുറിച്ചുള്ള സമൂഹത്തിന്റെ കഠിനമായ വീക്ഷണത്തെ ഒരു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൂണ കാര്‍മൂണ്‍ സംവിധാനം ചെയ്ത ഹോര്‍ഡ്. കിം കി യാള്‍ എന്ന സംവിധായകന്‍ തന്റെ അവസാന ചലച്ചിത്രത്തിന്റെ അന്ത്യഭാഗം പുനര്‍ചിത്രീകരിക്കുന്നതിനെ കുറിച്ചുള്ള ആകുലതയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ജീ വൂണ്‍ കിം സംവിധായകനായ കൊറിയന്‍ ചിത്രം കോബ്വെബിന്റെ ഇതിവൃത്തം.
തരിശുഭൂമിയില്‍ നിന്നും സമ്പത്തും അംഗീകാരവും നേടുക എന്ന ആജീവനാന്ത സ്വപ്നം പിന്തുടരുന്ന ലുഡ്വിഗ് കാഹ്ലന്റെ കഥ പറയുന്ന നികോളാ ആര്‍സെല്‍ സംവിധാനം ചെയ്ത ഡാനിഷ് ചിത്രമാണ് ദി പ്രോമിസ്ഡ് ലാന്‍ഡ്. അബ്ബാസ് അമിനി ഒരുക്കിയ പേര്‍ഷ്യന്‍ ചിത്രം എന്‍ഡ്ലെസ്സ് ബോര്‍ഡേഴ്‌സ്, സ്പാനിഷ് ചിത്രം ദി പണിഷ്‌മെന്റ്, ഫ്രഞ്ച് ചിത്രം ദി റാപ്ച്ചര്‍, റ്യുട്ടാരോ നിനോമിയ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ഡ്രീമിംഗ് ഇന്‍ ബിറ്റ്വീന്‍, കൊറിയന്‍ ചിത്രം സ്ലീപ്, അംജദ് അല്‍ റഷീദിന്റെ അറബിക് ചിത്രം ഇന്‍ഷാഹ് അള്ളാഹ് എ ബോയ് തുടങ്ങിയവയും ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
IFFK2023: ഓൺലൈൻ റിസർവേഷൻ ഡിസംബർ 8 മുതൽ
* റിസർവേഷൻ 70 ശതമാനം സീറ്റുകളിൽ
ചലച്ചിത്രമേളയുടെ ഓൺലൈൻ റിസർവേഷൻ ഡിസംബർ 8 വെള്ളിയാഴ്ച ആരംഭിക്കും.
ഫെസ്റ്റിവലിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ പ്രതിനിധികൾക്ക് ചിത്രങ്ങൾ റിസർവ്വ് ചെയ്യാവുന്നതാണ് .
എല്ലാ തിയേറ്ററുകളിലും 70 ശതമാനം സീറ്റുകളിലാണ് റിസർവേഷൻ അനുവദിക്കുക. 30 ശതമാനം സീറ്റുകൾ അൺ റിസേർവ്ഡ് കാറ്റഗറിയിൽ ഉൾപ്പെട്ടവർക്കായി മാറ്റിവച്ചിട്ടുണ്ട്. തിയേറ്ററുകളുടെ സിറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
24 മണിക്കൂറിന് മുൻപ് വേണം ചിത്രങ്ങൾ ബുക്ക് ചെയ്യേണ്ടത്. രാവിലെ 8 മുതൽ 70 ശതമാനം സീറ്റുകൾ പൂർണ്ണമാകുന്നതുവരെയാണ് റിസർവേഷൻ അനുവദിക്കുക. രജിസ്ട്രേഷൻ നമ്പറും പാസ് വേർഡും സിനിമയുടെ കോഡും ഉപയോഗിച്ചാണ് സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്. നിശാഗന്ധി ഓപ്പൺ തിയേറ്ററിൽ ഒഴികെ എല്ലാ തിയേറ്ററുകളിലും റിസർവേഷൻ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി മൂന്ന് ചിത്രങ്ങൾ വരെ ബുക്ക് ചെയ്യാവുന്നതാണ്.
Iffk, iffk2023, trivandrum, filmfest, reservation
ഐ.എഫ്.എഫ്.കെ-2023: ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി
* നടി വിൻസി അലോഷ്യസ് ആദ്യ പാസ് ഏ
* ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റ് സെ
ഡിസംബർ എട്ടിന് ആരംഭിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2023ന്റെ (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ തുറന്ന ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. 2022ലെ മികച്ച നടിക്കുള്ള സംസ്ഥാന സിനിമ പുരസ്‌കാര ജേതാവുകൂടിയായ നടി വിൻസി അലോഷ്യസ് ആദ്യ പാസ് സംവിധായകൻ ശ്യാമ പ്രസാദിൽ നിന്ന് ഏറ്റുവാങ്ങി.
രാജ്യാന്തര ചലചിത്ര മേളയുടെ ആദ്യ ഡെലിഗേറ്റ് പാസ് ലഭിച്ചത് തനിക്കു കിട്ടിയ രണ്ടാമത്തെ പുരസ്‌കാരമാണെന്ന് വിൻസി അലോഷ്യസ് പറഞ്ഞു. യുദ്ധത്തിനും അക്രമങ്ങൾക്കുമെതിരെ കല കൊണ്ടു പ്രതിരോധം സൃഷ്ടിക്കാൻ പാകത്തിനുള്ള നിരവധി ചിത്രങ്ങൾ 28-ാമത് ഐ.എഫ്.എഫ്.കെയിലുണ്ടെന്നും അതുകൊണ്ടുതന്നെ ഈ ചലച്ചിത്രമേള കാലഘട്ടത്തിന് അനുയോജ്യമാണെന്നും ഡിലെഗേറ്റ് സെൽ ഉദ്ഘാടനം ചെയ്ത മേയർ പറഞ്ഞു. കേരളത്തിലെ യുവ തലമുറയുടെ സിനിമാസ്വാദനത്തിനെയും അഭിരുചികളെയും കേരള രാജ്യാന്തര ചലച്ചിത്ര മേള വലിയ രീതിയിൽ സ്വാധീനിക്കുകയും മലയാള സിനിമയ്ക്കുണ്ടായിട്ടുള്ള നവ തരംഗത്തിന് കാരണമാകുകയും ചെയ്തെന്നു സംവിധായകൻ ശ്യാമ പ്രസാദ് അഭിപ്രായപ്പെട്ടു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്രമേളയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി. അജോയ്, എക്‌സിക്യൂട്ടിവ് ബോർഡ് അംഗം പ്രകാശ് ശ്രീധർ, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ കെ.ജി. മോഹൻ കുമാർ, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി എന്നിവർ പ്രസംഗിച്ചു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങളുടെ സംഗീത പരിപാടിയും അരങ്ങേറി.
28ാമത് ഐ.എഫ്.എഫ്.കെ: ഡിസംബര്‍ എട്ടിന് തിരിതെളിയും
Thursday, August 10, 2023
രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേള: അവാർഡുകൾ നേടി എ ഫ്‌ലവർ ഇൻ എ ഫോഗ് ലൈറ്റ്, സംവേർ നിയർ ആൻഡ് ഫാർ, ലാൻഡ് ഓഫ് മൈ ഡ്രീംസ്
പുതിയ വിമാനത്താവളം വരുന്നതോടെ അപ്രത്യക്ഷമാകുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമീണസ്‌കൃതിക്കു ചരമക്കുറിപ്പ് രചിച്ച 'എ ഫ്‌ലവർ ഇൻ എ ഫോഗ് ലൈറ്റ്' എന്ന ഡോക്യുമെന്ററി പതിനഞ്ചാമത് രാജ്യാന്തര ഡോക്യൂമെന്ററി, ഹ്രസ്വ ചിത്രമേളയിൽ (ഐ. ഡി. എസ്. എഫ്. എഫ്. കെ) ഷോർട് ഫിക്ഷൻ വിഭാഗത്തിൽ മികച്ച ഷോർട് ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗൗരവ് പുരി സംവിധാനവും ബനാസേർ അക്തർ നിർമാണവും നിർവഹിച്ച ഈ ഹിന്ദി ഡോക്യുമെന്റെറി സാങ്കേതിക വികസനത്തിന്റെ ഇരുണ്ട വശങ്ങളിലേക്ക് ക്യാമറ തിരിക്കുന്നു. നോൺ ഫിക്ഷൻ വിഭാഗത്തിൽ ഷോർട് ഡോക്യൂമെന്ററി ഫോർമാറ്റിൽ ഗുർലീൻ ഗ്രവാൾ സംവിധാനം ചെയ്ത 'സംവേർ നിയർ ആൻഡ് ഫാർ' ആണ് മികച്ച ഡോക്യുമെന്ററി.
നോൺ ഫിക്ഷൻ വിഭാഗത്തിൽ ലോംഗ് ഡോക്യുമെന്റററി ഫോർമാറ്റിൽ നൗഷീൻ ഖാൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച 'ലാൻഡ് ഓഫ് മൈ ഡ്രീംസ്' ആണ് മികച്ച ഡോക്യുമെൻററി. മികച്ച ക്യാമ്പസ് ഫിലിം ആയി അലൻ സാവിയോ ലോപ്പസ് സംവിധാനം ചെയ്ത '1 സാമുവൽ 17' തെരെഞ്ഞെടുക്കപ്പെട്ടു. ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ 'വെൻ ഐ ലുക്ക് അറ്റ് ദി ഹോറൈസൺ' (സംവിധാനം: താരിക് അഹമ്മദ്) മികച്ച രണ്ടാമത്തെ ഡോക്യുമെന്ററി ആയി. നോൺ ഫിക്ഷൻ വിഭാഗത്തിൽ ഷോട്ട് ഡോക്യുമെന്ററി ഫോർമാറ്റിൽ സിദ്ധാന്ത് സരിൻ സംവിധാനം ചെയ്ത 'മം' മികച്ച രണ്ടാമത്തെ ഡോക്യുമെന്ററി ആയി തെരഞ്ഞാടെക്കപ്പെട്ടു. നോൺ ഫിക്ഷൻ വിഭാഗത്തിൽ ലോങ്ങ് ഡോക്യുമെന്ററി ഫോർമാറ്റിൽ പ്രതീക് ശേഖർ സംവിധാനവും നിർമാണവും നിർവഹിച്ച 'ചർദ്ദി കല: ആൻ ഓഡ് ടു റെസീലിയൻസ്' മികച്ച രണ്ടാമത്തെ ഡോക്യുമെന്ററി ആയി. നോൺ ഫിക്ഷൻ വിഭാഗത്തിൽ ലോർദസ് എം സുപ്രിയ സംവിധാനം ചെയ്ത 'വാട്ട് ഡു ഐ ഡു ആഫ്റ്റർ യു', വിഷ്ണുരാജ് പി സംവിധാനം ചെയ്ത 'ദി സോയിൽ' എന്നിവ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.
നോൺ ഫിക്ഷൻ വിഭാഗത്തിൽ വിഭാഗത്തിൽ ലോംഗ് ഡോക്യുമെന്ററി ഫോർമാറ്റിൽ ദിവ്യ കർണാരെ സംവിധാനം ചെയ്ത '15 സെക്കന്റ്സ് എ ലൈഫ് ടൈം' ജൂറിയുടെ പ്രത്യേക പരാമർശം നേടി. ലോങ്ങ് ഡോക്യുമെന്ററി ഫോർമാറ്റിൽ എഡിറ്റിങ്ങിനുള്ള കുമാർ ടാക്കീസ് അവാർഡ് അർബാബ് അഹമ്മദ് സംവിധാനവും നിർമ്മാണവും നിർവഹിച്ച് 'ഇൻസൈഡ്സ് ആൻഡ് ഔട്ട്സൈഡ്സ്' അർഹമായി. ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ സമാപന ചടങ്ങ് നടന്ന തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു.
മികച്ച ഡോക്യുമെന്ററിക്ക് 2 ലക്ഷം രൂപയും സർട്ടിഫിക്കറ്റും മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും മികച്ച ക്യാമ്പസ് ഫിലിമിന് 50,000 രൂപയും സർട്ടിഫിക്കറ്റുമാണ് വിതരണം ചെയ്തത്. കുമാർ ടാക്കീസ് അവാർഡിന് 20,000 രൂപയും സർട്ടിഫിക്കറ്റും ആണ് സമ്മാനത്തുക.
--------
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള ജനാധിപത്യത്തെ സമ്പുഷ്ടമാക്കുന്നു : മുഖ്യമന്ത്രി
പുരസ്‌കാര വിതരണം മുഖ്യമന്ത്രി നിർവഹിച്ചു
വ്യത്യസ്തതളെയും വിമത ശബ്ദങ്ങളെയും അടിച്ചമർത്തുമ്പോളല്ല മറിച്ച് അവ ആവിഷ്‌കരിക്കാനുള്ള ഇടം തുറക്കുമ്പോഴാണ് ജനാധിപത്യം പൂർണമാകുന്നതെന്നും അവ പ്രദർശിപ്പിക്കാനുള്ള വേദിയാണ് ഐ.ഡി.എസ്.എഫ്.എഫ്.കെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേളയുടെ സമാപന സമ്മേളനം തിരുവനന്തപുരം കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 44 രാജ്യങ്ങളിലെ മനുഷ്യാവസ്ഥകളെ ചിത്രീകരിക്കുന്ന 286 ചിത്രങ്ങൾ ആസ്വാദകർക്കും നിരൂപകർക്കും മുന്നിലെത്തിക്കാൻ ഈ മേളക്ക് സാധിച്ചുവന്നതിൽ അതിയായ സന്തോഷമുണ്ട്.
സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കപ്പെടുന്ന ഡോക്യുമെൻററികൾക്കായുള്ളതാണ് ഐ.ഡി.എസ്.എഫ്.എഫ്.കെ ജനാധിപത്യത്തെ സമ്പുഷ്ടമാക്കുന്ന വേദിയാണിതെന്ന് നിസംശയം പറയാം. ജനജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങളെ പ്രമേയമാക്കുന്ന സിനിമകൾ അവതരിപ്പിക്കുന്നതിനുള്ള സ്വതന്ത്ര വേദിയെന്ന നിലയിൽ 15 വർഷം കൊണ്ട് ചലച്ചിത്രപ്രവർത്തകർക്കിടയിൽ വലിയ മതിപ്പ് ഉളവാക്കാൻ ഈ രാജ്യാന്തര ഡോക്യുമെന്ററി ചിത്ര മേളക്ക് കഴിഞ്ഞിട്ടുണ്ട്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളെയും നിയമപരമായി പരാജയപ്പെടുത്തി പ്രദർശനനാനുമതി നേടിയ അനുഭവം നമുക്കുണ്ട്. ഫെസ്റ്റിവലിനെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഇന്ത്യയിലെ കർഷക പ്രക്ഷോഭം, പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീൻബാഗിലെ സ്ത്രീകൾ നയിച്ച പ്രതിഷേധ സമരം, ഇറാനിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രതികരിച്ച പെൺകുട്ടിയുടെ വധശിക്ഷ, മുംബൈയിലെ വിദ്യാർത്ഥി ആത്മഹത്യ പശ്ചാത്തലത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതിവിവേചനം തുടങ്ങി ലോകമെമ്പാടുമുള്ള സമകാലിക പ്രശ്നങ്ങൾ ശക്തമായും തീവ്രമായും പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ മേളക്ക് കഴിഞ്ഞു. സംവിധായികയായും സാമൂഹികപ്രവർത്തകയുമായും നാലു പതിറ്റാണ്ടുകാലമായി സ്ത്രീപക്ഷ ചലച്ചിത്ര കൂട്ടായ്മയുടെ ഭാഗമായ, സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം, ആരോഗ്യം വിദ്യാഭ്യാസം മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ നാല്പതോളം ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത ദീപ ധൻരാജിനെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് നൽകി ആദരിക്കുന്നതിൽ കേരളത്തിന് അഭിമാനമുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.
ദീപ ധൻരാജിനുള്ള ലൈഫ്ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരവും, കഥ കഥേതര വിഭങ്ങൾക്കുള്ള പുരസ്‌ക്കാരവും മുഖ്യമന്ത്രി സമ്മാനിച്ചു. ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിൽ മികച്ച ചിത്രസംയോജനത്തിനുള്ള കുമാർ ടാക്കീസ് അവാർഡ് മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു. ജൂറി അംഗങ്ങൾക്കുള്ള ഉപഹാരം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ സമ്മാനിച്ചു.
ആനുകാലികവും പ്രസക്തവുമായ വിഷയങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ പൊതു സമൂഹത്തിലേക്കെത്തിക്കാൻ ഹ്രസ്വ ചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കുമാണ് കഴിയുന്നതെന്ന് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. രാജ്യാന്തര മേളയിലെ വിദേശ രാജ്യങ്ങളുടെയും വിവിധ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം മേളയുടെ പ്രധാന്യവും പ്രസക്തിയും ഉയർത്തി കാട്ടുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാതരം രാഷ്ട്രീയ കാഴ്ചപ്പാടുകളും പറഞ്ഞ ചിത്രങ്ങൾക്ക് ഇടം നൽകിയ മേള എന്ന നിലയിൽ കേരളത്തിന്റെ ഐ.ഡി.എസ്.എഫ്.എഫ്.കെ മഹത്തരമാണെന്ന് ദീപ ധൻരാജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, വൈസ് ചെയർമാൻ പ്രേംകുമാർ, ജൂറി ചെയർമാൻ ഷോനക്ക് സെൻ, ജൂറി അംഗം തിലോത്തമ ഷോം, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്.ഷാജി, എന്നിവർ പങ്കെടുത്തു.
iffk, idsffk, short film fest